കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയിൽ

പാലക്കാട്: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയിൽ. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ഗോപാലപുരത്തു വച്ചാണ് പിടികൂടിയത്. കേരള–തമിഴ്നാട് അതിർത്തിയിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നു പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. മോഷണം, കൊലപാതകം എന്നിവയുൾപ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വർഗ്ഗീസ് എന്നാണ് യഥാർഥ പേര്.
2012 ജൂൺ 25ന് കൊല്ലം പാരിപ്പള്ളിയിൽ വാഹനപരിശോധനയ്ക്കിടെ ഒരു വാനിൽ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയിൽ എടുക്കുകയും, ജീപ്പിൽ കയറ്റുന്നതിനിടയിൽ എ.എസ്.ഐ. ജോയി, ഡ്രൈവർ മണിയൻ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു. കുത്തേറ്റ മണിയൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.
കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയ എല്ലാ പൊലീസുകാരെയും അഭിനന്ദിക്കുന്നു. പൊലീസുകാർക്ക് വേണ്ട പാരിതോഷികം നൽകുന്നതാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.