വയനാട്ടില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി
വയനാട്: മീനങ്ങാടിയില്‍നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടര വയസകാരിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി. കൽപ്പറ്റ സ്വദേശി ഷിജുവിന്‍റെ മകൾ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയപാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെനിന്നുമാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. പുഴയോരത്ത് കുട്ടിയുടെ കാൽപാട് കണ്ടതോടെയാണ് പുഴയില്‍ വീണതാകാമെന്ന സംശയമുണ്ടായത്. കല്പറ്റയില്‍നിന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ശനിയാഴ്ച പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയിരുന്നു. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു. ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചാണ് തെരച്ചില്‍ നടത്തിയത്. ശനിയാഴ്ചത്തെ തെരച്ചിലില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഞായറാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.