കോവിഡ്; ന്യൂസിലൻഡിൽ പൊതുതിരഞ്ഞെടുപ്പ് മാറ്റിവെച്ചു
വെല്ലിംഗ്ടൺ: കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലൻഡിലെ പൊതുതിരഞ്ഞെടുപ്പ് മാറ്റി വച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. സപ്റ്റംബര്‍ 19നാണ് ന്യൂസിലൻഡില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താനിരുന്നത്. കഴിഞ്ഞ ദിവസം ഓക്‌ലാൻഡില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കുവാന്‍ രാഷ്ട്രീയ എതിരാളികളുടെയും സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദം പ്രധാനമന്ത്രി നേരിട്ടിരുന്നു.
നൂറ് ദിവസത്തോളം ന്യൂസിലൻഡില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗം പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ട്ടി നേതാക്കളുമായും തിരഞ്ഞെടുപ്പ് കമ്മീഷനുമായും ചര്‍ച്ച നടത്തിയതിന് ശേഷം ഒക്ടോബര്‍ 17നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ തീരുമാനത്തില്‍ നിന്നും മാറ്റമില്ലെന്നും പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് നടത്താനുള്ള തയാറെടുപ്പുകള്‍ക്കുമുള്ള സമയം ആവശ്യത്തിനുണ്ടെന്നും ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. രോഗത്തിന്‍റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

