ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിയമക്കുരുക്കിൽ


തിരുവനന്തപുരം: ദേശീയ ഗെയിംസിനായി ഒരുക്കിയ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കോടതി കയറാനൊരുങ്ങുന്നു. കേരള സർവകലാശാലയ്ക്ക് വർഷംതോറും പാട്ടവാടകയിനത്തിൽ നൽകാനുള്ള തുക കുടിശികയായതാണ് സ്റ്റേഡിയത്തെ നിയമക്കുരുക്കിലാക്കിയിരിക്കുന്നത്.
കേരള സർവകലശാലയുടെ 37 ഏക്കർ സ്ഥലം 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് 416.64 കോടി രൂപ മുതൽ മുടക്കി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പണിതിരിക്കുന്നത്.

കരാർപ്രകാരം കഴിഞ്ഞ വർഷത്തെ പാട്ട വാടക, സേവന നികുതി ഇനത്തിൽ 94 ലക്ഷം രൂപ കേരള സർവകലാശാലയ്ക്ക് നൽകാനുണ്ട്. തുക അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അറിയിപ്പുകൾ അവഗണിച്ചതോടെ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിനെതിരേ കരാർ ലംഘനത്തിന് നിയമ നടപടിക്കൊരുങ്ങുകയാണ് കേരള സർവകലാശാല.

ഇക്കാര്യം കാണിച്ച് കഴിഞ്ഞ ജൂണിൽ വക്കീൽ നോട്ടീസയച്ചെങ്കിലും ഗെയിംസ് സെക്രട്ടേറിയറ്റ് അതും അവഗണിച്ചു.2012ലാണ് ദേശീയ ഗെയിംസ് സെക്രട്ടേറിയേറ്റും കേരള സർവകലാശാലയും തമ്മിൽ കരാർ ഒപ്പിടുന്നത്. ഭൂമിയുടെ വിപണിവിലയുടെ 2.5 ശതമാനമാണ് പാട്ടവാടക. അതത് വർഷത്തെ പാട്ടവാടക മുൻകൂറായോ, ഡിസംബറിന് മുമ്പോ നൽകണമെന്നാണ് വ്യവസ്ഥ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ 2014 ലെ പാട്ടവാടക ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് നൽകിയില്ല.

കരാർ പ്രകാരമുള്ള 94 ലക്ഷം രൂപ ഉടനെ അടയ്ക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല 2014 ഡിസംബർ അഞ്ചിന് കത്തു നൽകി. മറുപടി ലഭിക്കാത്തതിനാൽ 2015 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ദേശീയ ഗെയിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് പ്രത്യേക അറിയിപ്പ് നൽകി. പക്ഷെ, ഉഭയകക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സർവകലാശാല നൽകിയ അറിയിപ്പുകളെല്ലാം ഗെയിംസ് സെക്രട്ടേറിയറ്റ് അവഗണിച്ചു. ഇതേ തുടർന്നാണ് ജൂണിൽ സർവകലാശാല വക്കീൽ നോട്ടീസ് അയയ്ക്കാൻ നിർബന്ധിതമായത്. 2015 ജനുവരിയിൽ അടയ്ക്കേണ്ട പാട്ടവാടക പലിശ സഹിതം 15 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ ഇതും ദേശീയഗെയിംസ് സെക്രട്ടേറിയറ്റ് അവഗണിച്ചു.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കേരള സർവകലാശാലയ്ക്കാണെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. കരാർ പ്രകാരം ആദ്യത്തെ 15 വർഷം സ്റ്റേഡിയം സ്വകാര്യ നിക്ഷേപകന്റെ കൈവശവും പിന്നീട് കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുമാകുമെന്നും ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

You might also like

Most Viewed