പ്രവാസികൾ‍ക്കായി ബജറ്റിൽ വന്പൻ പദ്ധതി: പ്രവാസി ക്ഷേമനിധിക്ക് 9 കോടി


തിരുവനന്തപുരം: പിണറായി സർ‍ക്കാരിന്‍റെ അവസാന സന്പൂർണ ബജറ്റ് അവതരണത്തിൽ പ്രവാസികൾക്കായി വന്പൻ‍ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രവാസി വകുപ്പിന് 90 കോടി രൂപ ബജറ്റിൽ‍ വകയിരുത്തിയിട്ടുണ്ട്. മടങ്ങിവരുന്ന പ്രവാസികൾക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് ഐസക്ക് വ്യക്തമാക്കി. ഇതിനായി സ്വാഗതം പദ്ധതി ആവിഷ്കരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.                           

ബജറ്റിലെ പ്രവാസിക്ഷേമത്തിനു വേണ്ടിയുള്ള പ്രധാന പ്രഖ്യാപനങ്ങൾ                                                                                                               

1. തിരിച്ചുവരുന്ന മലയാളികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ മുൻഗണന. സാന്ത്വനം സ്കീമിനായി 27 കോടി രൂപ. സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമാക്കി ഉയർത്തി.

2. പ്രവാസി ക്ഷേമനിധിക്ക് ഒന്പതു കോടി. 

3. ചെറുകിട സംരംഭകർക്കും മൂലധന സബ് സിഡിയും നാലു വർഷത്തേക്ക് പലിശ രഹിത സബ്സിഡിയും നൽകാൻ 18 കോടി.

4. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്കു വേണ്ടി സാധാരണനിലയിൽ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങൾ ഉറപ്പു വരുത്തിക്കൊണ്ട് കെയർ ഹോം അഥവാ ഗാർഡൻ ഓഫ് ലൈഫ് പദ്ധതി.

5. നോർക്ക ബിസിനസ് ഫെസിലിറ്റേഷന് സെന്ററിന് രണ്ടുകോടി.

6. വിദേശജോലിക്ക് പ്രോത്സാഹനം. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ സമഗ്രമാക്കാൻ ഒരുകോടി രൂപ. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപ. 

7. പതിനായിരം നഴ്സുമാർക്ക് 2020− 21ൽ വിദേശജോലി ലഭ്യമാക്കാൻ ക്രാഷ് ഫിനിഷിങ് നൽകും. ഇതിന് അഞ്ചുകോടി രൂപ വകയിരുത്തും. വിവിധ വിദേശഭാഷകളിൽ പരിശീലനം, ഓരോ രാജ്യവും നിഷ്കർഷിക്കുന്ന ഭാഷാ പ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്കിൽ, സോഫ്റ്റ് സ്കിൽ എന്നിവ ഉൾപ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്കൂൾ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

8. വിദേശത്തെ മലയാളികൾക്ക് സഹായപദ്ധതി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ, പ്രവാസി ലീഗൽ സെൽ എന്നിവയ്ക്ക് മൂന്നുകോടി.

9.പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടുകോടി. 

10.എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വാഷേനും വേണ്ടി ഒന്നരക്കോടി രൂപ. 

11. ഇന്റർനെറ്റ് റേഡിയോ, മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ഗ്രന്ഥശാലകൾ, മലയാളം പഠിക്കാനുള്ള ഓൺലൈൻ കോഴ്സ് എന്നിവയ്ക്ക് മൂന്നുകോടി രൂപ.

ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി.

12. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികൾ 2020− 21ൽ പൂർണമായും പ്രവർത്തനം ആരംഭിക്കും. 

You might also like

Most Viewed