60-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും


കാഞ്ഞങ്ങാട്: 60-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒൻപതിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവ്വഹിക്കുക. 28 വർഷങ്ങൾക്ക് ശേഷം സ്കൂൾ കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞ‌ങ്ങാടും കാസർഗോഡ് ജില്ലയും. കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർണമായി. 28 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 അദ്ധ്യാപകർ ചേർന്നാലപിക്കുന്ന സ്വാഗതഗാനം ചടങ്ങിന് മിഴിവേകും. അകമ്പടിയായി വിദ്യാർത്ഥികളുടെ നൃത്തശിൽപ്പവുമുണ്ടാകും. 

അപ്പീലടക്കം 13000ത്തിലധികം മത്സരാർത്ഥികൾ കലോത്സവ നഗരിയിലെത്തുമെന്നാണ് വിവരം. 239 ഇനങ്ങളിലാണ് മത്സരം. ദിവസവും സാംസ്കാരിക പരിപാടികൾക്കായി രണ്ട് വേദികൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണമൊരുക്കാൻ കലവറയും തയ്യാറായി കഴിഞ്ഞു. മൂവായിരത്തോളം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുരയിൽ കാസർഗോഡ് സ്പെഷ്യൽ വിഭവങ്ങളുമുണ്ടാകും. പങ്കെടുക്കുന്ന എല്ലാവർക്കും ട്രോഫിക്ക് പുറമെ, കാണാനെത്തുന്നവർക്ക് എല്ലാ വേദികളിലേക്കും സൗജന്യ ബസ് സർ‍വ്വീസും ഒരുക്കിയിട്ടുണ്ട്. കലോത്സവം നേരിൽ കാണാനാകാത്തവർക്കായി പൂമരം എന്ന മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ തന്നെ തയാറാക്കിയിട്ടുണ്ട്. ആദ്യാവസാനം ഹരിത പ്രോട്ടോക്കോൾ ശക്തമായി പാലിച്ചാകും കലോത്സവം. കൊടിമരം മുതൽ ഓരോ ഘട്ടങ്ങളിലുമുണ്ടായ ജനകീയ പങ്കാളിത്തമാണ് ജില്ലയുടെ പ്രത്യേകത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed