മൺസൂൺ; കേരളത്തിൽ 14 ശതമാനം അധികമഴ

തിരുവനന്തപുരം: ഈ മൺസൂണിൽ സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴ. മൺസൂണിന്‍റെ ഇനിയുളള അവസാന ഘട്ടത്തിൽ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
ജൂൺ 1 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റർ മഴ. ഇക്കാലയളവിൽ പ്രതീക്ഷിച്ചത് 189സെന്‍റിമീറ്റർ മഴയാണ്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ കിട്ടിയത്. പാലക്കാട് ജില്ലയിൽ കിട്ടിയത് 42 ശതമാനത്തോളം കൂടുതൽ മഴ. ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334.സെമി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലും മുന്നൂറ് സെന്‍റിമീറ്ററിലേറെ മഴ പെയ്തു.
ഇടുക്കി വയനാട് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. 20 ശതമാനം വരെയുളള വ്യതിയാനം സാധാരണതോതിലുളളതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കരുതുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ മഴ കുറവായിരുന്നു. ആഗസ്റ്റ് ആദ്യ ആഴ്ച മുതൽ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്.
മൺസൂണിൽ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവിൽ കിട്ടുന്ന സാഹചര്യം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായാണ് ബാധിക്കുന്നത്. ഈമാസം 30 വരെയാണ് മൺസൂൺ കാലയളവ്. അടുത്ത അഞ്ച് ദിവസം കൂടി കനത്തമഴ കിട്ടുമെങ്കിലും അതിന് ശേഷം മഴ കുറയും.