ശ്രീലങ്കൻ ഭീകരാക്രമണം : അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു

കോഴിക്കോട്: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് സുരക്ഷാ ഏജൻസി അന്വേഷണം നടത്തും. കേരളത്തിൽ നിന്നും ഭീകര സംഘടനയായ ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് പുറപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്തുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലും അന്വേഷണം. ഭീകരസംഘടനകൾക്കുമായി തമിഴ്നാട് കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സംഘടനകൾക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടർന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികൾ അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സ്‌ഫോടനങ്ങളിൽ 350ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഐഎസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന പലരും അറസ്റ്റിലായിക്കഴിഞ്ഞു. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്ന ആദിൽ എഎക്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിൽ നിന്നുള്ള ഐഎസ് അനുകൂലികളിൽ പലരും ഷെയർ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നുന്നു. ഇതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നത്. ‘ഡിഡ് യു നോ’ എന്ന പേരിൽ ഇസ്ലാമിന്റെ പഴയ ചരിത്രത്തേയും ഐഎസ് എന്ന ഭീകര സംഘടനയെ ന്യായീകരിക്കുന്ന വിധത്തിലുമുള്ള പോസ്റ്റുകളാണ് ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നത്. ഐഎസിനോട് ആഭിമുഖ്യമുള്ള കേരള സ്വദേശികൾ ഇവ ഷെയർ ചെയ്തിട്ടുമുണ്ട്.
കൂടാതെ ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിം കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഐഎസ് അനുകൂലികളോട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി യൂടൂബ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ മുഹമ്മദ് ആഷിഖ്, ഇസ്മയിൽ, സംസുദീൻ, ജാഫർ സാദിഖ്, അലി, ഷാഹുൽ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.
ശ്രീലങ്കയിലെ ബട്ടിക്കലോവ സ്വദേശിയായ സഹറാൻ ഹാഷിം സ്വന്തമായി ശ്രീലങ്കയിൽ മതപഠന കേന്ദ്രം നടത്തിയിരുന്നു. അവിടുത്തെ പഠനത്തിനു ശേഷമാണ് അവർ അഫ്ഗാനിലെ നഗർഹറിലേക്ക് പോയത്. കാസർഗോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടു നിന്ന് അബ്ദുൾ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിന്‍ വിൻസെന്റുമാണ് ഐഎസിൽ ചേരാൻ പോയവരിൽ ചിലർ. ഇതിൽ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിന്‍ 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്.
തമിഴ്നാട് കേന്ദ്രമാക്കിയുള്ള തൗഹീത് ജമായത്തുമായി ബന്ധമുള്ള അറുപത് മലയാളികളുടെ വിവരങ്ങൾ കേരള പോലിസ് ശേഖരിച്ച് തുടങ്ങിയതായി ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പെരുന്പാവൂർ, വണ്ടി പെരിയാർ, തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. തൗഹീത്ത് ജമായത്ത് 2016ൽ മധുരയിൽ നടത്തിയ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു. ലങ്കൻ ആക്രമണത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുത്ത് കൊണ്ടുള്ള ഐഎസ് വീഡിയൊയുടെ തമിഴ് മലയാളം പതിപ്പുകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഇതെന്നാണ് നിഗമനം.
ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം സംഘടനകൾ ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്യുകയും 76 പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണൽ തൗഹീദ്ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒന്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയത്. മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങൾ നടന്നത്. 250250 പേർ അപകടത്തിൽ മരിച്ചിരുന്നു. അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.