ശിവരാത്രിക്കായി ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി

ആലുവ : ശിവരാത്രിയോടനുബന്ധിച്ചുള്ള ആലുവ മണപ്പുറത്തെ ഒരുക്കങ്ങൾ പൂർത്തിയായി. ഇതിനോടനുബന്ധിച്ച് മണപ്പുറത്തെ ക്ഷേത്രത്തിന്റെ അന്പത് മീറ്റർ ചുറ്റളവിൽ വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കൂടാതെ ആലുവ നഗരസഭയെ യാചക നിരോധന മേഖലയായി ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള ബോട്ടുകൾ ഒരു സിഐയുടെ നേതൃത്വത്തിൽ പെട്രോളിങ്ങും നടത്തുന്നുണ്ട്. ആവശ്യത്തിനുള്ള ആംബുലന്‍സ് സർവീസ്, മെഡിക്കൽ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പോലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മദ്യവിൽപ്പനയ്ക്കും ഉപഭോഗത്തിനും നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ശിവരാത്രി മണപ്പുറത്തേക്ക് ബലിയിടുന്നതിനും ബലിതർപ്പണത്തിനും പോകുന്ന തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.