ജസ്‌നയുടെ തിരോധാനം : ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ജസ്നയെ കാഴാതായിട്ട് നാലാഴ്‌ച പിന്നിടുന്പോൾ ഇതുവരെ ജസ്‌നയെക്കുറിച്ച് ഒരു സൂചനയും ലഭ്യമാക്കാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ ആണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. ജസ്‌നയുടെ തിരോധാനം വാർത്തയായ ഉടൻ എ. ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഉത്തരവ് പോലും ഇതുവരെ അഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടില്ല. അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചകൾ ഉണ്ടായി.
മാർച്ച് 22ന് ജസ്‌നയെ കാണാതായിട്ടും പോലീസ് കോളേജിലെത്തി സഹപാഠികളെയും, കോളേജ് അധികൃതരെയും കണ്ട് വിശദാംശങ്ങൾ ശേഖരിക്കുന്നത് ഏപ്രിൽ മൂന്നിനാണ്. ജസ്‌ന ഈ അദ്ധ്യയന വർഷം കുറച്ച് മാസങ്ങളിൽ കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിവരം അറിഞ്ഞിട്ടും ഹോസ്റ്റലിൽ എത്താനോ ഒപ്പം താമസിച്ചിരുന്നവരോടും, ഹോസ്റ്റൽ അധികൃതരോടും അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ലെന്നും നേതാക്കൾ ആരോപിച്ചു.
കാണാതാകുന്നതിന് അഞ്ച് ദിവസം മുന്പ് ജസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയുടെ കവിളിൽ ചെറുപ്പക്കാരൻ അടിക്കുന്നത് കാഞ്ഞിരപ്പള്ളിയിലെ ഒരു കടയുടമ കണ്ട കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെങ്കിലും വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ജസ്‌ന അപ്രത്യക്ഷയായ വിവരം അറിഞ്ഞ ഉടൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ആന്റോ ആന്റണി എം.പിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും, അന്വേഷണ പുരോഗതി നിരന്തരം വിലയിരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും കോൺഗ്രസ് ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തേണ്ട എന്ന തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്. പോലീസിനെതിരെ ആരോപണം ഉന്നയിച്ച് വിഷയത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ ഇപ്പോൾ ക്ഷമയുടെ സർവ്വ പരിധികളും കടന്നിരിക്കുകയാണെന്നും നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്‍ഞു.
പ്രൊഫ. റോണി കെ. ബേബി, അഡ്വ. പി.എ ഷെമീർ (ജനറൽ സെക്രട്ടറിമാർ, കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ), കെ. എൻ നൈസാം, വസന്ത് തെങ്ങുംപള്ളി (കെ.എസ്.യു ജില്ലാ സെക്രട്ടറിമാർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.