ഒരിക്കലും ബി.ജെ.പിയിലേക്കില്ല : എല്ലാം ജയരാജന്റെ മാനസിക വിഭ്രാന്തി : കെ. സുധാകരൻ

കണ്ണൂർ : രാഷ്ട്രീയത്തിൽ എന്ത് സംഭവിച്ചാലും സി.പി.എമ്മിലേക്കോ ബി.ജെ.പിയിലേക്കോ താൻ ഒരിക്കലും പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ബി.ജെ.പിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്‌ട്രീയ ധാർമ്മികത കൊണ്ട് മാത്രം. തന്റെ പ്രസ്താവന ദുരുപയോഗം ചെയ്താണ് മറിച്ചുള്ള പ്രചാരണങ്ങൾ നടത്തിയത്. എല്ലാം ജയരാജന്റെ മാനസിക വിഭ്രാന്തിയാണെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു വാർത്താചാനലിലെ അഭിമുഖ പരിപാടിയിലാണ് ബി.ജെ.പിയിലെ ചില ആളുകൾ തന്നെ സമീപിച്ചിരുന്നതായി സുധാകരൻ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ സുധാകരനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് എന്ന രാഷ്ട്രീയപ്പാർട്ടിയിൽ ജനിച്ച്, ജീവിച്ച്, മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് സി.പി.എം തനിക്കെതിരെ കള്ളപ്രചരണം നടത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രചരണം ആരുടെയെങ്കിലും മനസിൽ ചെറുതായെങ്കിലും സംശയം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നീക്കുന്നതിനാണ് ഈ വിശദീകരണം. ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാനാണ് സി.പി.എം വ്യാജപ്രചരണങ്ങൾ നടത്തുന്നത്. ഗുജറാത്തിൽ ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിനെ ബി.ജെ.പി കൊന്നൊടുക്കിയത് തന്നെയാണ് സി.പി.എമ്മും കേരളത്തിൽ ചെയ്യുന്നത്. ഫസലും ഷുക്കൂറും ശുഹൈബും എല്ലാം ഇതിന്‍റെ ഉദാഹരണങ്ങളാണ്. തലശേരി കലാപത്തിൽ മുസ്ലിം വിഭാഗത്തെ കൊന്നൊടുക്കിയ പാർട്ടിയാണ് സി.പി.എം എന്നും സുധാകരൻ പറഞ്ഞു.