കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ല : എം.സി ജോസഫൈൻ

തിരുവനന്തപുരം : കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നെന്ന ദേശീയ വനിത കമ്മീഷൻ അദ്ധ്യഷ രേഖ ശർമ്മയുടെ പ്രസ്‌താവന തള്ളി സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. കേരളത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രസ്താവന. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ല. ദേശീയ തലത്തിൽ സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാണിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ജോസഫൈൻ പറഞ്ഞു. ഹാദിയ വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കാര്യമായി ഇടപെട്ടിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ ഹാദിയയെ സന്ദർശിക്കുന്ന കാര്യം സംസ്ഥാന വനിതാ കമ്മീഷനെ അറിയിച്ചിരുന്നില്ലെന്നും ജോസഫൈൻ പറഞ്ഞു.
അതേസമയം പ്രസ്താവന രാഷ്ട്രീയ പരമെന്ന് രേഖ ശർമ്മ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാനായി കേരളത്തിലെ ഡി.ജി.പിയെ കാണുമെന്നും രേഖ ശർമ്മ വ്യക്തമാക്കി. ഇന്നലെ വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നിർബന്ധിത മതപരിവർത്തനം കേരളത്തിൽ നടക്കുന്നുണ്ടെന്ന് രേഖ ശർമ്മ പറഞ്ഞിരുന്നു.