ലാവ്ലിൻ : സി.ബി.ഐ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം : ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിൽ സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. ഈ മാസം 20ന് മുന്പ് അപ്പീൽ ഹർജി നൽകാനാണ് സി.ബി.ഐയുടെ തീരുമാനം.
ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്ന് വ്യക്തമാക്കിയ സി.ബി.ഐ ഉദ്യോഗസ്ഥർ വിധി പകർപ്പ് കിട്ടിയശേഷം സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ലാവ്ലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതിനാലും മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കാത്ത സാഹചര്യത്തിലും പിണറായിക്കെതിരെ കുറ്റം നിലനിൽക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറയുന്നു.
കേസിൽ പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ കെ.ജി രാജശേഖരൻ നായർ, മുൻ ചീഫ് എഞ്ചിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതിൽ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്ലിൻ കേസ്. എന്നാൽ, പിണറായി സാന്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.