മത്സ്യബന്ധന വള്ളങ്ങളുടെ നിറം മാറ്റൽ ഉത്തരവ് കർശനമാകുന്നു

താനൂർ : മത്സ്യബന്ധന വള്ളങ്ങളുടെ നിറംമാറ്റൽ ഉത്തരവ് കർശനമാകുന്നു. ജില്ലയിൽ പേരിന് മാത്രമാണ് കടുംനീലയാക്കിയത്. ഈ മാസം ഒടുവിലായി നിറംമാറ്റം വരുത്തണമെന്നാണ് നിർദ്ദേശം. ഇത് ഒട്ടേറെത്തവണ നീട്ടിയതാണ്. കേന്ദ്രസർക്കാരിന്റെ ദേശീയ തീരസുരക്ഷാ നിയമപ്രകാരമാണിത്. ഓരോ സംസ്ഥാനത്തിനും പ്രത്യേക നിറമാണ് നൽകിയിരിക്കുന്നത്.
കേരളത്തിന് കടുംനീലയിൽ മുകളിൽ ഓറഞ്ച് വരയാണ്. ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളുമാണ് നിറം മാറ്റേണ്ടത്. അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ ഇതിന് ചെലവ് വരും. ഒരാഴ്ച പണിക്കിറക്കാതെ നിർത്തിയിടണം. ജില്ലയിൽ നൂറുകണക്കിന് വള്ളങ്ങളുണ്ട്. ഓരോ മേഖലയിലും വിരലിലെണ്ണാവുന്നവയാണ് നീല വള്ളങ്ങളായത്. രജിസ്ട്രേഷൻ നന്പറും പ്രദർശിപ്പിക്കണമെന്നുണ്ട്. ഫിഷറീസ് അധികൃതർക്ക് തീരത്തെത്തി പരിശോധന നടത്തി പിഴചുമത്താനും ഉത്തരവായി.