പള്ളിക്കരയിൽ ആറുവരി മേൽപ്പാലം നിർമ്മിക്കാൻ എൻ.എച്ച്.എ.ഐ

കാസർഗോഡ് : ജില്ലയിലെ പള്ളിക്കരയിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന സമീപനപാത ഉൾപ്പെടെ ആറുവരിറെയിൽവേ മേൽപ്പാലം പണിയുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടക്കുന്ന സത്യാഗ്രഹം ഒത്തുതീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് ഉറപ്പ് ലഭിച്ചത്. ദേശീയപാതാ അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കണമെന്ന് എം.പിയോടും സമരസമിതിയോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അഭ്യർത്ഥന കണക്കിലെടുത്ത് ഇന്നലെ വൈകീട്ട് സമരം പിൻവലിച്ചു.
ഇരുപത് മീറ്റർ വീതം വീതിയുള്ള രണ്ട് മേൽപ്പാലങ്ങളാണ് പള്ളിക്കരയിൽ നിർമ്മിക്കുന്നത്. വിശദമായ പദ്ധതി രേഖയും അടങ്കലും രൂപരേഖയും സപതംബർ 25−ന് സമർപ്പിക്കും. രണ്ടുമാസത്തിനുള്ളിൽ ടെൻഡറുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക നടപടി പൂർത്തിയാക്കും.
ദേശീയപാത വീതികൂട്ടൽ തുടങ്ങുന്നതിന് മുന്പുതന്നെ മൂന്നുവരി മേൽപ്പാലം പണിയാനുള്ള നടപടി ഉപരിതല ഗതാഗത മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ദേശീയപാത ജനറൽ മാനേജർ (ടെക്‌നിക്കൽ) ആഷിഷ് ദ്വിവേദി അറിയിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശം എൻ.എച്ച്.എ.ഐ മന്ത്രാലയത്തിന്റെ ഔപചാരിക അംഗീകാരത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ നിർമ്മാണം ആരംഭിക്കും.
കാലതാമസം ഒഴിവാക്കാൻ ഒറ്റപ്പെട്ട പ്രവൃത്തിയായിക്കണ്ട് മേൽപ്പാലം പണി തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മേൽപ്പാലംപണി ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിന്റെ ഗൗരവം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി തീർക്കുന്നതിന് അതിവേഗപദ്ധതിയായി പരിഗണിച്ചാണ് എൻ.എച്ച്.എ.ഐ മുന്നോട്ട് പോകുന്നതെന്നും ആഷിഷ് ദ്വിവേദി വ്യക്തമാക്കി. മേൽപ്പാലം നിർമ്മിക്കുന്നതിന് 2003−ൽ നീലേശ്വരം, പേരോൽ വില്ലേജുകളിലായി 2.38 ഹെക്ടർ ഏറ്റെടുത്തിട്ടുണ്ട്. ആറ് വരിമേൽപ്പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂവിഭാഗത്തിന്റെ പൂർണപിന്തുണ ജില്ലാ കളക്ടർ കെ.ജീവൻ ബാബു പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പി.കരുണാകരൻ എം.പി പറഞ്ഞു.
അതിനിടെ പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പി.കരുണാകരൻ എം.പി. നടത്തിയ അനിശ്ചിതകാല സത്യാഗ്രഹം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആയിരങ്ങൾ പ്രകടനം നടത്തി.പി.കരുണാകരൻ എം.പിയെയും ആനയിച്ചുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ പള്ളിക്കരയിൽ ആഹ്ലാദപ്രകടനം നടത്തി. സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു.