മലയോര ഹൈവെ 2019ലും തീരദേശ ഹൈവെ 2020ലും പൂർത്തിയാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : മലയോര ഹൈവെ 2019ലും തീരദേശ ഹൈവെ 2020ലും പൂർത്തിയാക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രണ്ട് ഹൈവെകളുടെയും പുരോഗതി വിലയിരുത്തി. യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയും പങ്കെടുത്തു. കിഫ്ബി വഴിയാണ് ഇതിന് പണം ലഭ്യമാക്കുന്നത്. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്‍ദേശിച്ചു. കാസർഗോഡ് നന്ദാരപ്പടവു മുതൽ പാറശ്ശാല വരെ 1251 കിലോമീറ്ററിലാണ് മലയോര ഹൈവെ പണിയുന്നത്.
പദ്ധതിക്കാവശ്യമായി വരുന്ന 3500 കോടി രൂപ കിഫ്ബിയിൽനിന്ന് ലഭ്യമാക്കാന്‍ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവെ കടന്നുപോകും. ആദ്യഘട്ടമായി 13 ജില്ലകളിൽ 25 റീച്ചുകളിലെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കും. പദ്ധതി രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഈ പദ്ധതി നടപ്പാക്കുന്നതിന് റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ ഹൈവെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ പൂവാർ വരെ 623 കിലോമീറ്ററിലാണ് പണിയുന്നത്.
ദേശീയ പാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവിൽ തീരദേശ ഹൈവെ പണിയുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശ്ശൂർ, മലപ്പുറം, കോഴിക്കോട, കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിലൂടെ ഹൈവെ കടന്നുപോകും. വല്ലാർപ്പാടം, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളേയും തീരദേശ ഹൈവെ ബന്ധിപ്പിക്കും.