വടക്കാഞ്ചേരി പീഡനം : നുണപരിശോധനാ ഫലം പ്രതികൾക്ക് അനുകൂലം

തൃശൂർ : വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനാ ഫലം പ്രതികൾക്ക് അനുകൂലം. കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സി.പി.എം കൗൺസിലർ ജയന്തൻ ഉൾപ്പെടെയുള്ളവർ കുറ്റം ചെയ്തതായി തെളിയിക്കുന്ന തെളിവുകൾ നുണപരിശോധനയിൽ ലഭിച്ചിട്ടില്ല. എന്നാൽ പരാതിക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും പ്രദേശിക സി.പി.എം നേതാവുമായ ജയന്തൻ, സഹോദരൻ ജനീഷ്, വിനീഷ്, ഷിബു എന്നിവർക്കെതിരെയാണ് പീഡനകുറ്റം ആരോപിച്ച് പ്രദേശവാസിയായ യുവതിയും ഭർത്താവും രംഗത്തെത്തിയത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് വാർത്താസമ്മേളനത്തിൽ പീഡന വിവരം പുറത്തുവിട്ടത്.
ആരോപണം ഉയർന്നതോടെ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ആരോപണ വിധേയർ തന്നെ കോടതിയിൽ അറിയിക്കുകയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇവർ തന്നെ മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭർത്താവുമായുള്ള സാന്പത്തിക ഇടപാടിന്റെ പേരിൽ തൃശൂർ ചേർപ്പ് തിരുവള്ളക്കാവ് ക്ഷേത്രം കഴിഞ്ഞ് ഒഴിഞ്ഞുകിടന്ന വീട്ടിൽ വെച്ച് ജയന്തനും കൂട്ടാളികളും പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു യുവതി പരാതി നൽകിയത്. കഴിഞ്ഞ വർഷ ഓഗസ്റ്റ് 14ന് മെഡിക്കൽ കോേളജ് പോലീസിലാണ് പരാതി നൽകിയിരുന്നത്.
എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യുവതി വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിലും പരാതി നൽകിയിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. റേഞ്ച് ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷം പേരാമംഗലം സി.ഐയ്ക്ക് സസ്‌പെൻഷനും നൽകിയിരുന്നു.