പട്ടാന്പിയിലെ ആധുനിക മത്സ്യച്ചന്ത: യാർഡ് പണി പൂർത്തിയാവുന്നു
പട്ടാന്പി : പട്ടാന്പിയിൽ നിർമ്മാണം പൂർത്തിയായ ആധുനിക മത്സ്യച്ചന്തയിലേക്കുള്ള യാർഡ് നിർമ്മാണം പൂർത്തിയാവുന്നു. യാർഡ് നിർമ്മിച്ചാൽ സമുച്ചയം ഉടൻ തുറക്കും. ഒരുവർഷം മുന്പ് തന്നെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു.
മുന്പ്, ചന്തയിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തീകരിച്ചിരുന്നു. പിന്നീട് യാർഡിന് ആവശ്യത്തിന് വിസ്താരമില്ലെന്ന് പറഞ്ഞ് ചന്ത തുറന്നു കൊടുക്കൽ വൈകുകയായിരുന്നു. കൂടുതൽ ലോറികളും മറ്റും വരുന്പോൾ നിർത്തിയിടാൻ സ്ഥലമുണ്ടാവില്ലെന്നതായിരുന്ന് പ്രശ്‌നം. നിലവിൽ ചന്തയുടെ മുൻവശത്തെ സ്ഥലത്ത് യാർഡ് നിർമ്‍മിക്കുകയാണ്. ഇവിടെ പാറപ്പൊടിയിട്ട് നികത്തിയിട്ടുണ്ട്. ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്താൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാവും.
ചന്തയിലെ കടമുറികളുടെ ലേലനടപടികൾ ഉടൻ നടക്കുമെന്ന് പട്ടാന്പി നഗരസഭാ ചെയർമാൻ കെ.പി. വാപ്പുട്ടി പറഞ്ഞു. രണ്ട്കോടി 37 ലക്ഷം രൂപ ചെലവിൽ തീരദേശ വികസന കോർപറേഷൻ ആധുനിക മത്സ്യമാർക്കറ്റ് ശൃംഖലയിൽ ഉൾപ്പെടുത്തിയാണ് സമുച്ചയം നിർമ്മിച്ചത്. മുകളിലത്തെ നിലയിൽ ഉണക്കമത്സ്യ വിപണനത്തിനായി 24 സ്റ്റാളുകളും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിനായി രണ്ട് കടമുറികളുമുണ്ട്. സിങ്ക്, ഡ്രെയിൻ, മത്സ്യം മുറിക്കുന്നതിനുള്ള സംവിധാനം എന്നിവയടക്കം 25 കടമുറികൾ താഴത്തെനിലയിലുണ്ട്. പട്ടാന്പി മിനിസിവിൽ േസ്റ്റഷൻ റോഡിലെ പഴയ മത്സ്യച്ചന്ത നിലവിൽ ശോച്യാവസ്ഥയിലാണുള്ളത്.
മാർക്കറ്റാവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങളുടെ തിരക്കുമൂലം ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. മലിനമായ സാഹചര്യവും സ്ഥല സൗകര്യക്കുറവും പഴയചന്തയിലെത്തുന്നവർക്ക് ദുരിതമാവുന്നുണ്ട്.

