മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവർണറുടെ ട്വീറ്റിനെതിരെ കോടിയേരി
തിരുവനന്തപുരം : രാഷ്ട്രീയ സംഘർഷം നടക്കുന്ന തിരുവനന്തപുരത്ത് സമാധാനം ശമിപ്പിക്കാൻ ഇടപെട്ട ഗവർണർ പി.സദാശിവത്തിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവർണറുടെ ട്വീറ്റിനെതിരെയാണ് കോടിയേരി വിമർശനമുന്നയിച്ചത്. ഗവർണറുടെ നടപടി ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ്. ക്രമമസാധാനം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. അതിൽ തലയിടാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എന്നാൽ ഗവർണർ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനിൽ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂർണവും സൗഹാർദപരവുമായിരുന്നു. എന്നാൽ, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ ‘സമൺ‘ ചെയ്തതെന്ന് ഗവർണർ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്നും അത്തരമൊരു ട്വിറ്റർ സന്ദേശം ഗവർണർ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.
അതിനിടെ ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയതിൽ തെറ്റില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള അധികാരത്തർക്കമായി ഇതിനെ കാണരുത്. സൗഹൃദവും സംവാദവും ജനാധിപത്യത്തിന് ശക്തിപകരുമെന്നും സ്പീക്കർ പറഞ്ഞു.

