വിനോദ് കുമാർ വധം: ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം

മലപ്പുറം : വളാഞ്ചേരി ഇൻഡേൺ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം. ഭാര്യ എറണാകുളം എളങ്കുളം വൃന്ദാവനം കോളനി വെട്ടിച്ചിറ സുശൈലത്തിൽ പന്തനാനിക്കൽ ജസീന്ത എന്ന ജ്യോതി (60), കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് റോഡ് ഫ്ളവർ എൻക്ലൈവ് നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്ന സാജിദ് (51) എന്നിവർക്കാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കൂടാതെ ഇരുവരും 42,500 രൂപ വീതം പിഴയൊടുക്കുകയും വേണം.
കേസിൽ ഇരുവർക്കുമെതിരെ ചുമത്തിയിരുന്ന കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കുറ്റകൃത്യത്തിനു വേണ്ടി ഒരുമിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി.
2015 ഒക്ടോബർ എട്ടിന് രാത്രി വിനോദ്കുമാറും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന ഇരിമ്പിളിയം ആലിൻചുവട് വീട്ടിലാണ് കൊലനടന്നത്. വിനോദ് കുമാറിനു മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ടെന്ന വിവരം ലഭിച്ചതിലുള്ള വിദ്വേഷവും തന്റെ മകനു സ്വത്തുക്കൾ നഷ്ടപ്പെടുമോയെന്ന ആശങ്കയുമാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിചിചതെന്നാണ് പോലീസ് പറയുന്നു. ഇറ്റാലിയൻ പൗരത്വമുള്ള ജ്യോതിയെയും മുഹമ്മദ് യൂസഫിനെയും പ്രതി ചേർത്ത് വളാഞ്ചേരി സിഐയാണ് മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.