മണിയുടെ ദുരൂഹ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കും

തൃശൂർ: നടൻ കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ആറു സുഹൃത്തുക്കൾക്കു നുണപരിശോധന നടത്താൻ തീരുമാനിച്ചതായി പൊലീസ്. മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരം. മണിയുടെ മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആത്മഹത്യ, കൊലപാതകം, രാസപദാർഥം ഉള്ളിൽച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. എന്നാൽ മരണകാരണം സ്ഥിരീകരിക്കാനാവശ്യമായ തെളിവുകൾ ലഭിച്ചില്ല. 290 ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകൾ ശേഖരിച്ചു. ഇതിൽ നിന്നൊന്നും മരണകാരണം കണ്ടെത്താനായില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ചാലക്കുടിപ്പുഴയോരത്തെ വസതിയിൽ അവശനിലയിൽ കണ്ടെത്തിയ മണി ആശുപത്രിയിലാണ് മരിച്ചത്. മാസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലും മരണകാരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്.