വയനാട്ടില്‍ വീണ്ടും ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു


കല്‍പ്പറ്റ• വയനാട്ടില്‍ വീണ്ടും ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകവെ വൈത്തിരിയില്‍ വച്ചാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും കല്‍പ്പറ്റ താലൂക്ക് ആശുപത്രിയിയില്‍ ചികില്‍സയിലാണ്.

ഇന്നലെ രാത്രിയാണ് പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ അവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ഒരു നഴ്സിന്റെ സേവനം പോലും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കല്‍പ്പറ്റ ടൗണിലെത്തിയപ്പോള്‍ രോഗിയേയും കൊണ്ട് ബന്ധുക്കള്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

ഡോക്ടര്‍ പരിശോധിച്ചെങ്കിലും ഇവിടെ അനസ്തീഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് വിട്ടു. താലൂക്ക് ആശുപത്രിയില്‍ നിന്ന് ഒരു നഴ്സിനൊപ്പമാണ് ഇവരെ അയച്ചത്. എന്നാല്‍ വൈത്തിരിയെത്തിയപ്പോള്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതിനാല്‍ തിരികെ താലൂക്ക് ആശുപത്രിയില്‍ എത്തി ചികില്‍സ തുടരുകയായിരുന്നു.

അഞ്ചുമാസം മുന്‍പ് മറ്റൊരു ആദിവാസി യുവതിയുടെ കുട്ടികള്‍ മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed