ചൈനയിൽ നവംബറോടെ കൊവിഡിൻ്റെ രണ്ടാം വരവുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബീജിങ്: വരുന്ന നവംബറോടെ ചൈനയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് 19 വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഷാങ്ഹായിലെ കോവിഡ്−19 ക്ലിനിക്കൽ വിദഗ്ധനായ ഴാങ് വെനോങ് ആണ് മുന്നറിയിയിപ്പുമായി രംഗത്ത് വന്നത്. കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈനയിലെ ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
‘ഒക്ടോബർ മാസത്തിനുള്ളിൽ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കിൽ ശൈത്യകാലത്തോടെ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഴാങ് വെനോങ് മുന്നറിയിപ്പ് നൽകുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള ചൈനയുടെ അനുഭവ പരിചയം കൊണ്ട് രോഗവ്യാപനം വീണ്ടും ഉണ്ടായാൽ അതിനെ നേരിടാനാകുമെന്ന് വ്യക്തമാണ്.’ എന്നാൽ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് സ്വീകരിച്ചതരത്തിലുള്ള നിയന്ത്രണങ്ങൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയെ തിരികെ ചലനാത്മകമാക്കുന്നതിനായി ചൈനീസ് അധികൃതർ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഴാങ് വെനോങ് വൈറസിന്റെ രണ്ടാം തരംഗം പ്രവചിച്ചിരിക്കുന്നത്. ചൈനീസ് അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 82,341 പേർക്കാണ് കോവിഡ്−19 ബാധിച്ചത്. അവരിൽ 3,342 പേർ മരിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനിൽ അടക്കം രോഗത്തെ പിടിച്ചുകെട്ടിയെങ്കിലും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാരിൽ കൂടി രോഗം രാജ്യത്ത് വ്യാപിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ വിവിധ രാജ്യങ്ങൾ സമ്പദ്വ്യവസ്ഥയെ ഉണർത്താനായി നിയന്ത്രണങ്ങളിൽ ചില സമയങ്ങളിൽ ഇളവ് വരുത്താറുണ്ട്. ഇത്തരം നടപടികൾ കൊണ്ട് രോഗവ്യാപനത്തിനെ തടയാൻ സാധിക്കില്ലെന്നാണ് ഴാങ് പറയുന്നത്.
രോഗം അതിന്റെ മൂർധന്യത്തിൽ എത്തിയാലും ഏല്ലാ രാജ്യങ്ങളും ഒരുമിച്ച് രോഗത്തിനെതിരെ പോരാടേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളും അതിനെ നിയന്ത്രിച്ചാൽ മാത്രമേ എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കൂ. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം, രോഗികളുടെ സമ്പർക്കരീതികൾ കണ്ടെത്തണം, ഇതിനൊപ്പം രോഗബാധ തിരിച്ചറിഞ്ഞവരെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം − ഇവയാണ് രോഗവ്യാപനത്തെ വരുതിയിൽ നിർത്താനുള്ള രഹസ്യങ്ങളെന്നാണ് ഴാങ് വിശദീകരിക്കുന്നത്. അമേരിക്കയിൽ നിലവിൽ വല്ലാതെ പടരുന്ന രോഗത്തെ മെയ് മാസത്തോടെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതിനു ചൈനയും അമേരിക്കയും തമ്മിൽ നിരന്തരം സഹകരണം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.