ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ


മോസ്കോ: ശബ്ദത്തേക്കാൾ 27 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ. രാജ്യം വികസിപ്പിച്ചെടുത്ത അവെൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡുമായി ചേർത്ത മിസൈൽ യൂണിറ്റ് പരീക്ഷണങ്ങളെല്ലാം വിജയകരമാണെന്നും യുദ്ധസജ്ജമായെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടികൊടുക്കാത്ത മുന്നേറ്റമാണ് അവെൻഗാർഡ് മിസൈലുകൾ റഷ്യയ്ക്കു സമ്മാനിക്കുക. ഇത്തരം ഹൈപർസോണിക് മിസൈലുകള്‍ സ്വന്തമായ ആദ്യ രാജ്യമാണു റഷ്യ.

ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം അയച്ച റഷ്യൻ നടപടിക്കു തുല്യമായാണ് അവെൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ വിന്യാസത്തെ പ്രസിഡണ്ട്. വ്ളാദിമിർ പുടിൻ വിശേഷിപ്പിച്ചത്. റഷ്യയുടെ ഒപ്പമെത്തില്ലെങ്കിലും സമാനമായ ആയുധം ചൈനയുടെ കയ്യിലുള്ളതും യു.എസ്സിനെ അലട്ടുന്നുണ്ട്. റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനം യു.എസ് വികസിപ്പിച്ചെടുക്കുന്നതിനിടെയാണ് ആർക്കും തടുക്കാനാകാത്ത ആയുധമെന്ന വിശേഷണവുമായി റഷ്യ അവെൻഗാർഡുമായെത്തുന്നത്.

ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്മേലാണ് അവെൻഗാർഡ് ആണവ പോർമുന ഘടിപ്പിച്ചത്. പരമ്പരാഗതമായ മിസൈലുകൾ വിക്ഷേപിച്ചാൽ അവയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര കൃത്യമായ പാത പിന്തുടർന്നായിരിക്കും. അതിനാൽത്തന്നെ വിവിധ രാജ്യങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് അതു തിരിച്ചറിഞ്ഞ് തകർക്കാനുമാകും. എന്നാൽ വിക്ഷേപണത്തിനു ശേഷം അന്തരീക്ഷത്തിൽവച്ച് അസാധാരണമാംവിധം യാത്രാപാതയിൽ നിന്നു തെന്നിമാറാന്‍ സാധിക്കുന്നവയാണ് അവെൻഗാർഡ് ആയുധങ്ങൾ. ഇക്കാരണത്താൽത്തന്നെ ഇതിന്റെ ലക്ഷ്യം തിരിച്ചറിയുക ഏറെക്കുറെ അസാധ്യവും.

അവെൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുമായി ചേർത്ത ആദ്യ മിസൈൽ യൂണിറ്റ് യുദ്ധസജ്ജമായതായി പ്രതിരോധ മന്ത്രി സെർഗി ഷോയ്ഗു പുടിനെ അറിയിച്ചിട്ടുണ്ട്. യൂറൽ മലനിരകളിലെ ഒറെൻബർഗിലാണ് മിസൈൽ വിന്യസിച്ചിരിക്കുന്നത്. മുതിർന്ന സൈനികോദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. 2018 മാർച്ചിലാണ് ആദ്യമായി അവെൻഗാർഡ് മിസൈൽ സംവിധാനം പുടിന്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ഉൽക്ക വന്നിടിച്ചു പൊട്ടിച്ചിതറും പോലെ ശത്രുനിരയെ തകർക്കുമെന്നാണ് ഇതിനെപ്പറ്റി പുടിൻ പറഞ്ഞത്.

3632 ഫാരൻഹീറ്റ് താപനില പോലും താങ്ങാനാകുന്ന വസ്തുക്കളാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചത്. അതിനാലാണ് ഹൈപർസോണിക് വേഗം സാധ്യമാകുന്നതും. രണ്ട് മെഗാടൺ വരുന്ന ആണവായുധവുമായി സഞ്ചരിക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 2018 ഡിസംബറിൽ നടത്തിയ പരീക്ഷണത്തിൽ അവെൻഗാർഡ് മിസൈല്‍ 6000 കിമീ ദൂരെയുള്ള ലക്ഷ്യം വിജയകരമായി തകർത്തിരുന്നു. സോവിയറ്റ് നിർമിത ആർഎസ്–18 ബി ഭൂഖണ്ഡാന്തര മിസൈലിലായിരുന്നു അവെൻഗാർഡ് പോർമുന ആദ്യം പരീക്ഷിച്ചത്. എസ്എസ്–19 എന്നായിരുന്നു നാറ്റോ ഇതിനു നൽകിയ രഹസ്യപ്പേര്.

You might also like

Most Viewed