ജനറലിനെ കയ്യും തലയും വെട്ടി കിം നരഭോജി മത്സ്യത്തിന് ഇട്ടുകൊടുത്തു

സോൾ∙ തനിക്കെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട ഉത്തര കൊറിയന്‍ സൈനിക ജനറലിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നരഭോജി മത്സ്യമായ പിരാനയ്ക്ക് എറിഞ്ഞു കൊടുത്തതായി റിപ്പോർട്ട്.
കയ്യും തലയും വെട്ടിമാറ്റിയാണ് ജനറലിനെ പിരാനകൾക്ക് എറിഞ്ഞു കൊടുത്തതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മീനുകളെ ആകർഷിക്കാൻ ഇരയുടെ വയറും കൈകളും കത്തിവച്ച് കീറിയതിനു ശേഷമാണ് കിമ്മിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ മത്സ്യ ടാങ്കിൽ എറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ ആവശ്യത്തിനു വേണ്ടി മാത്രം ബ്രസീലിൽനിന്നു പിരാന മത്സ്യത്തെ വാങ്ങി ടാങ്കിടിലിട്ട് വളർത്തിയെന്നും അക്വേറിയത്തിൽ നൂറുകണക്കിന് പിരാനകളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പിരാനകളുടെ ആക്രമണത്തെ തുടർന്നാണോ അതോ കൊലപ്പെടുത്തിയതിനു ശേഷം പിരാനകൾക്കു എറിഞ്ഞു കൊടുത്തതാണോ എന്ന കാര്യത്തിലും വ്യക്‌തതയില്ല.
1967 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ട്വൈസ്' എന്ന ചിത്രത്തിൽ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദമുൾക്കൊണ്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങളാണ് പിരാനകൾ. കൂട്ടമായാണ് ഇവ ആക്രമിക്കുക.