ട്രംപിന്‍റെ മാനേജരും കൂട്ടാളിയും എഫ്.ബി.ഐയിൽ കീഴടങ്ങി

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്‍റെ പ്രചാരണത്തിനു ചുക്കാൻ പിടിച്ച പോൾ മാൻഫോർട്ട്, മാൻഫോർട്ടിന്‍റെ ബിസിനസ് പങ്കാളി റിക് ഗേറ്റ്‌സ് എന്നിവർ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ഓഫീസിലെത്തി കീഴടങ്ങി.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരുടെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. റഷ്യ അനുകൂല നിലപാടുകൾ പുലർത്തിയിരുന്ന ഉക്രെയിൻ പ്രസിഡണ്ട് വിക്ടർ യാനുക്കോവിച്ചിന്‍റെ അൺ റജിസേ്റ്റേർഡ് ഏജന്‍റുമാരായി ഇരുവരും പ്രവർത്തിച്ചുവെന്നു കുറ്റപത്രത്തിൽ പറയുന്നു. 2006 മുതൽ 2015 വരെ ആയിരുന്നിത്. പ്രതിഫലമായി 750 ലക്ഷം ഡോളർ കിട്ടി. അമേരിക്കൻ സർക്കാർ അറിയാതെ, വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ സ്വത്തുക്കൾ ഇടപാടുകൾ നടത്തിയും 180 ലക്ഷം വെളുപ്പിച്ചു.
അമേരിക്കയ്‌ക്കെതിരായ ഗൂഢാലോചന, പണം വെളുപ്പിക്കാൻ ഗൂഢാലോചന, തെറ്റായ സത്യവാങ്മൂലം നൽകൽ തുടങ്ങി 12 കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിന്‍റെ തിരഞ്ഞെടുപ്പു പ്രചാരണവും ഇവർക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്ന കുറ്റങ്ങളും തമ്മിൽ ബന്ധമില്ല. എന്നാൽ ഇരുവരും കുടുങ്ങിയത് ട്രംപിന് തിരിച്ചടിയാകും.
മുൻ എഫ്.ബി.ഐ ഡയറക്ടർ റോബർട്ട് മ്യൂളർ നടത്തിയ അന്വേഷണത്തിലാണ് ഫോർട്ടും ഗേറ്റ്സും കുടുങ്ങിയത്. ട്രംപിന്‍റെ വിജയത്തിനു റഷ്യൻ സഹായമുണ്ടെന്ന ആരോപണം അന്വേഷിക്കാനാണ് നിയമവകുപ്പ് മ്യൂളറെ നിയമിച്ചത്. നികുതിവെട്ടിപ്പും പണംവെളുപ്പിക്കലുമടക്കമുള്ള വിഷയങ്ങളും അന്വേഷിക്കാനുള്ള വ്യാപക അധികാരങ്ങൾ മ്യൂളർക്കു നൽകിയിരുന്നു.
ട്രംപിന്‍റെ പ്രചരണസംഘത്തിൽ വിദേശനയ ഉപദേഷ്ടാവായിരുന്ന ജോർജ് പപ്പാഡോപൗലോസ് ഈ മാസം ആദ്യം എഫ്.ബി.ഐയോട്, താൻ മുന്പു നൽകിയ മൊഴി തെറ്റാണെന്ന് ഏറ്റുപറഞ്ഞിരുന്നു. റഷ്യൻ സർക്കാരിൽ സ്വാധീനമുള്ള ഒരു പ്രൊഫസറുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് നുണ പറഞ്ഞുവെന്നാണ് ഇദ്ദേഹം സമ്മതിച്ചത്. മാൻഫോർട്ടിലേക്കും ഗേറ്റ്‌സിലേക്കും അന്വേഷണം ശക്തമാകാൻ ഈ മൊഴിമാറ്റം സഹായിച്ചു.
മ്യൂളറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റപത്രം വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സിയിലെ ഫെഡറൽ കോടതി ജൂറി അംഗീകരിച്ചിരുന്നു. മാൻഫോർട്ടിനോടും ഗേറ്റ്‌സിനോടും ഇന്നലെ വാഷിംഗ്ടൺ ഡി.സിയിലെ എഫ്.ബി.ഐ ആസ്ഥാനത്തെത്തി കീഴടങ്ങാൻ നിർദേശം നൽകുകയായിരുന്നു.