കേരളത്തിൽ ഒരുലക്ഷം പേരിൽ 155 പേരിലും അർബ്ബുദം കണ്ടെത്തിയതായി പഠനം

കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 155 പേരിലും പുതുതായി അര്‍ബുദം കണ്ടെത്തുകയാണെന്ന് ആര്‍.സി.സി.യുടെ പഠന റിപ്പോര്‍ട്ട്. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്ന 42 ശതമാനം അര്‍ബുദരോഗികള്‍ക്കും രോഗകാരണം പുകവലിയാണ്. ഇതില്‍ ബീഡി വലിക്കുന്നവര്‍ക്കിടയിലാണ് അര്‍ബുദം കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അര്‍ബുദമാണ് പുകവലിക്കാരില്‍ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ 30നും 84 വയസിനുമിടയിലുള്ള 65,553 പുരുഷന്മാരെ പഠനത്തിന് വിധേയമാക്കിയപ്പോള്‍ ഏറ്റവുമധികം പേരില്‍ അര്‍ബുദം കണ്ടെത്തിയിരുന്നു,. കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പഠനങ്ങള്‍ നടത്തിയത്. കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാവുകയാണെന്നാണ് ആര്‍സിസിയുടെ കണ്ടെത്തല്‍. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കണ്ടു വരുന്നതെന്ന് ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറയുന്നു.മദ്യപാനവും രാസവളങ്ങള്‍ ഉപയോഗിക്കുന്നതും അര്‍ബുദത്തിന് കാരണമാകുന്നുണ്ട്.