ബഹ്റൈനിൽ മലയാളി നഴ്‍സിനെ ആക്രമിച്ചത് മോഷണം ചെറുത്തതിനാലെന്ന് പ്രതിയുടെ മൊഴി

മനാമ: ബഹ്റൈനിലെ ഹോസ്പിറ്റലിൽ ജോലി കഴിഞ്ഞ് വരികയായിരുന്ന മലയാളി നഴ്‍സിനെ ആക്രമിച്ചത് ബാഗ് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയെന്ന് പ്രതി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുന്ന 32കാരിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. താന്‍ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പ്രതിരോധിക്കുയും ബഹളംവെച്ച് ആളുകളെ കൂട്ടുകയും ചെയ്തതോടെ ഓടി രക്ഷപെടുകയായിരുന്നുവെന്നുമാണ് പ്രതി പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ മോഷണ ശ്രമത്തിനും ശാരീരിക ഉപദ്രവത്തിനുമാണ് കേസെടുത്തിരിക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കുള്ള റോഡിലായിരുന്നു സംഭവം.
രാത്രി 10.50ന് ജോലി കഴിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നുവരവെ പിന്തുടര്‍ന്നെത്തിയ അക്രമി ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഫോർ പിഎം ന്യൂസ് പുറത്ത് വിട്ടിരുന്നു.
https://www.facebook.com/4pmnews/videos/185662202776746/
യുവതിയുടെ ബഹളം കേട്ട് പരിസരത്തുനിന്നും ആളുകള്‍ ഓടിയെത്താന്‍ തുടങ്ങിയതോടെ ഇയാള്‍ രക്ഷപെട്ടു. ആക്രമണത്തിനിരയായ യുവതിക്ക് വയറ്റിലും നെഞ്ചിലും പരിക്കുണ്ടായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഡിസ്‍ചാര്‍ജ് ചെയ്തു.