അൽബ ഇന്റർസെക്ഷൻ വഴി ദിവസേന 1,00,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന് മന്ത്രി

മനാമ : ഗതാഗതക്കുരുക്ക് നേരിടുന്നതിന് അൽബ ഇന്റർസെക്ഷൻ പോലെയുള്ള മെഗാ പ്രോജക്ടുകൾ അനിവാര്യമാണെന്ന് തൊഴിൽ മന്ത്രി. അഞ്ച് പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുന്ന അൽബ ഇന്റർസെക്ഷൻ വഴി ഓരോ മൂന്ന് മണിക്കൂറിലും 20,000 വാഹനങ്ങളാണ് കടന്നുപോകുന്നത്. പദ്ധതിക്ക് വൻതോതിൽ സ്ഥലം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കിംഗ് ഹമദ് ഹൈവേയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് എം.പി തെയബ് അൽ നുഐമിക്ക് നൽകിയ മറുപടിയിലാണ് വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സം ഖാലിഫ് ഇക്കാര്യമറിയിച്ചത്.
തെക്ക് കിഴക്കൻ ടൗണുകളായ ജൗ, അസ്കർ, അൽ ദുർ, ദുറത്ത് അൽ ബഹ്റൈൻ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി അൽ നുഐമി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കിംഗ് ഹമദ് ഹൈവേ, അൽ മുഅ അസ്‌കർ ഹൈവേ, ഇസ്ടിഖ്‌ലാൽ ഹൈവേ, ഷെയ്ഖ് ജാബർ അൽ അഹ്‌മദ് അൽ സബാഹ് ഹൈവേ, റിഫൈനറി അവന്യു എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന അൽബ ഇന്റർസെക്ഷൻ വഴി ദിവസേന 1,00,000 വാഹനങ്ങളാണ് കടന്നുപോകുന്നത്.
ഗൾഫ് ഫണ്ട് പ്രോഗ്രാമിന്റെ ഭാഗമായ കുവൈത്ത് ഫണ്ട് ഫോർ അറബ് എക്കണോമിക് ഡവലപ്മെന്റ് പ്രോഗ്രാമിലൂടെ അൽബ ഇന്റർചേഞ്ച് പുതുക്കി പണിതിരുന്നു. നിലവിൽ ജംഗ്ഷൻ വഴി മണിക്കൂറിൽ ഏകദേശം 7,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി റൗണ്ട് എബൗട്ടിൽ മൂന്ന് വരി ഗതാഗതം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. റൗണ്ട് എബൗട്ടിലേയ്ക്ക് കൂടുതൽ താൽക്കാലിക പ്രവേശന കവാടങ്ങളും തുറക്കും. പദ്ധതി പൂർത്തിയാക്കുന്ന തീയതി ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.