ജറുസലേം തലസ്ഥാന പ്രഖ്യാപനം : തീരുമാനത്തെ ന്യായീകരിച്ച് യു.എസ്

വാഷിംഗ്ടൺ : ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് വീണ്ടും യു.എസ്. യാഥാർത്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എസ് പ്രതിജ്‌ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ബുധനാഴ്‌ച നടത്തിയ പ്രഖ്യാപനത്തെ ഇസ്രയേൽ സ്വാഗതം ചെയ്‌തെങ്കിലും പശ്‌ചിമേഷ്യയെ കലാപഭരിതമാക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി അറബ്‌ലോകം അടക്കം കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്.
പുരാതനവും ആധുനികവുമായ യാഥാർത്ഥ്യങ്ങൾക്കുനൽകിയ അംഗീകാരമാണ് ജറുസലേമിന്റെ തലസ്ഥാന പദവിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ഇസ്രയേൽ, −പാലസ്‌തീൻ തർക്കത്തിന് ശാശ്വത പരിഹാരം കാണാൻ അമേരിക്ക മുൻനിരയിലുണ്ടാകും. സംവാദങ്ങളിലൂടെ സമവായവും രാജ്യാന്തരസമൂഹം പ്രതീക്ഷിക്കുന്ന അന്തിമകരാറും യാഥാർത്‍ഥ്യമാക്കുകയാണ് യു.എസിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാൻഡേഴ്‌സ് പറഞ്ഞു. അമേരിക്കയുടെ പാത പിന്തുടരാൻ മറ്റേതെങ്കിലും രാജ്യം തയാറെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സാൻഡേഴ്‌സിന്റെ മറുപടി.
അതേസമയം ജറുസലേം തലസ്ഥാന പ്രഖ്യാപനത്തിൽ പ്രതിഷേധം അണയുന്നില്ല. വെസ്റ്റ്ബാങ്കിലും ഗാസയിലും ഇന്നലെയും പ്രതിഷേധപ്രകടനം നടന്നു. ഗാസയിലെ ഖാൻ യുണിസ് പട്ടണത്തിൽ മുഹമ്മദ് അൽ മാസ്റി എന്ന മുപ്പതുകാരൻ ഇസ്രയേലി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. വെസ്റ്റ്ബാങ്കിലും ഗാസയിലുമായി 200ലധികം പേർക്ക് ടിയർഗ്യാസ് പ്രയോഗത്തിലും മറ്റുമായി പരിക്കേറ്റിട്ടുണ്ട്. രണ്ടിടത്തുമായി മൂന്ന് പലസ്തീൻകാർക്ക് വെടിയേറ്റതായി റെഡ് ക്രസന്‍റ് അറിയിച്ചു.