സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് ബോംബ് നിർമ്മിച്ചിരുന്നയാൾ

മനാമ : ജൂൺ 19ന് അൽ ഹജർ വില്ലേജിലെ ഒരു ഫാമിലുണ്ടായ സ്‌ഫോടത്തിൽ കൊല്ലപ്പെട്ട നബീൽ അൽ സമീ (40) എന്നയാൾ ബോംബ് നിർമ്മാണത്തിൽ പങ്കാളിയായിരുന്നെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. സംഭവത്തിനുശേഷം അറസ്റ്റിലായ ഹുസൈൻ അബ്ബാസ് ഹസ്സൻ മൻസൂർ (39) എന്ന ഭീകര പ്രവർത്തകൻ നബീൽ അൽ സമീയുടെ പ്രധാന കൂട്ടാളിയായിരുന്നുവെന്നും ഇരുവരും ബോംബ് നിർമ്മാണത്തിൽ പങ്കാളികളായിരുന്നെന്നും സുരക്ഷാ അധികൃതർ വെളിപ്പെടുത്തി.
ഇയാളെ കൊലപാതക ശ്രമത്തിനും പൊതുസ്ഥലത്ത് സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും കൈവശം സൂക്ഷിച്ചതിനും മൂന്ന് വർഷത്തെ തടവിന് വിധിച്ചു. ഇവർ രണ്ടുപേരും നേരത്തെ കാറിൽ ബോംബ് കടത്തിയതായും, ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേസിൽ നിയമനടപടികൾ സ്വീകരിച്ചതായും തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിൽ മറ്റ് വ്യക്തികളുടെയും തീവ്രവാദ സംഘടനകളുടെയും പങ്കിനെക്കുറിച്ച് അന്വേഷണം തുടരും. ഭീകരവാദത്തെ നേരിടാനും സമാധാനം നിലനിർത്താനും മന്ത്രാലയം നടപടികൾ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.