ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകൾ പുറത്ത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സർവേ പ്രകാരം 1000 പുരുഷന്‍മാർക്ക് 1020 സ്ത്രീകൾ എന്നതാണ് പുതിയ സ്ത്രീ−പുരുഷ അനുപാതം. നവംബർ 24ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണൽ ഫാമിലി ആൻഡ് ഹെൽത്ത് സർവേയിലാണ് ഇക്കാര്യങ്ങൾ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്.
രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുൽപ്പാദന നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019−2021 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് പ്രത്യുൽപാദന നിരക്ക് വീണ്ടും കുറയുന്നതായി പറയുന്നത്.
ദേശീയ കുടുംബ ആരോഗ്യ സർവേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സർവേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുൽപ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുൽപ്പാദന നിരക്ക് 2.1 ശതമാനത്തിൽ കൂടുതലാണ്. ബിഹാറിലാണ് ഏറ്റവും കൂടുതൽ, മൂന്ന് ശതമാനമാണ് നിരക്ക്.