വിവാദ പരാമർശത്തിന് പിന്നാലെ ഇന്ദ്രൻസിന് സ്വന്തം നാട്ടിൽ വേദിയൊരുക്കി മന്ത്രി വി.എൻ വാസവൻ

വിവാദ പരാമർശത്തിന് പിന്നാലെ നടൻ ഇന്ദ്രൻസിന് സ്വന്തം നാട്ടിൽ വേദിയൊരുക്കി മന്ത്രി വി.എൻ വാസവൻ. ഇന്ദ്രൻസിനെയും അമിതാഭ് ബച്ചനേയും പരാമർശിച്ച് നിയമസഭയിൽ മന്ത്രി നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇന്ദ്രൻസ് മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് പറഞ്ഞു.
മന്ത്രി വി.എൻ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂർ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. ഇന്ദ്രൻസെത്തിയതോടെ ഇരുവരും കൈപിടിച്ച് വേദിയിലേക്ക് കയറി. ഇന്ദ്രൻസ് കലാ കേരളത്തിന് അഭിമാനമാണെന്നും ഈ അടുത്ത കാലത്ത് അദ്ദേഹം കൈകാര്യം ചെയ്ത പല റോളുകളും എക്കാലവും ഓർമയിൽ സൂക്ഷിക്കാനാകുന്നതാണെന്നും പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഇന്ദ്രൻസ് ഇനിയും ഉന്നതങ്ങളിലേക്ക് വളരാൻ താൻ ആശംസിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി തന്നെയാണ് ഉദ്ഘാടന വേളയിൽ പ്രാർത്ഥനയോടെ കൈകൂപ്പി നിന്ന ഇന്ദ്രൻസിന് വിളക്ക് കൈമാറിയത്. തന്റെ നാട്ടിലെ സ്‌കൂളിലേക്ക് ക്ഷണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. തങ്ങൾ കുറച്ച് മുന്‍പേ ജനിച്ചവരായത് കൊണ്ട് പുതു തലമുറ സൂക്ഷിക്കുന്നത് പോലെ വാക്കുകൾ ചിലപ്പോൾ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. സ്‌കൂൾ നൽകിയ സ്‌നേഹോപഹാരം മന്ത്രി തന്നെയാണ് ഇന്ദ്രൻസിന് കൈമാറിയത്.
ിരിുര