പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ലങ്കയ്‌ക്കെതിരെ
ഹെഡിങ്ലി: ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഇന്ന് അയൽക്കാരായ ശ്രീലങ്കയെ നേരിടും. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു. ലീഡ്സിൽ നടക്കുന്ന മത്സരത്തിൽ ലങ്കയെ തോൽപ്പിക്കുകയും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. അങ്ങനെ വന്നാൽ സെമി ഫൈനൽ ഫിക്ച്ചറിലും മാറ്റം വരും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യക്ക് ആതിഥേയരായ ഇംഗ്ലണ്ടുമായിട്ടാണ് മത്സരം വരിക. വിജയിച്ചാൽ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡാവും എതിരാളി. അതുകൊണ്ട് ജയിക്കാൻ വേണ്ടിതന്നെയാണ് ഇന്ത്യ ഇറങ്ങുകയെന്നതിൽ സംശയമില്ല. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ശക്തരായ ഇന്ത്യയെ കീഴടക്കി നാട്ടിലേക്ക് മടങ്ങുകയായിരിക്കും ലക്ഷ്യം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രധാന മത്സരമായതിനാൽ ടീമിൽ ഒരു മാറ്റം വരുത്തിയേക്കും. ദിനേശ് കാർത്തികിന് പകരം രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്താൻ സാധ്യതയേറെയാണ്. മറ്റു മാറ്റങ്ങൾക്ക് സാധ്യതയില്ല. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ടീമിലെത്തിയ മായങ്ക് അഗർവാൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

