വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ഇന്ത്യൻ എംബസി

ദോഹ : ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ദോഹയിലെ ഇന്ത്യൻ എംബസി പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി എംബസിയിൽ ട്രാവൽ ഡെസ്ക് ആരംഭിക്കുന്നത് പരിഗണനയിലാണ്. ഹോട്ടൽ, യാത്രാമേഖലയിൽനിന്നുള്ള വിദഗ്ധരുടെ യോഗത്തിൽ പങ്കെടുക്കവേയാണ് എംബസിയിൽ ടൂറിസ്റ്റ് ഡെസ്‌കിന്റെ ആവശ്യകത സ്ഥാനപതി പി. കുമരൻ അറിയിച്ചത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐ.ബി.പി.സി.) നടത്തിയ യോഗത്തിൽ 125−ലധികം ഇന്ത്യൻ യാത്രാ, ഹോട്ടൽ പ്രതിനിധികളും ഇന്ത്യൻ പ്രവാസിസംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ഇന്ത്യ സന്ദർശിക്കുന്ന രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണം കുറവാണെന്നു പി.കുമരൻ നിരീക്ഷിച്ചു. ആകെ വിനോദസഞ്ചാരികളുടെ 0.68% മാത്രമാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനം ആഗോള തലത്തിൽ 0.25% മാത്രമാണ്. 2020നുള്ളിൽ ടൂറിസത്തിൽനിന്നുള്ള വരുമാനം ഒരു ശതമാനമാക്കി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് സ്ഥാനപതി പറഞ്ഞു. ഖത്തറിൽനിന്ന് ഇന്ത്യയിലെ നഗരങ്ങളിലേക്കുള്ള ഒട്ടുമിക്ക വിമാനങ്ങളുടെയും സമയക്രമം വളരെ പ്രയാസമുള്ളതാണെന്നും ഇന്ത്യൻ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിലും പ്രയാസമുള്ളതായി യാത്രാഏജൻസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ വരവും ടൂറിസം വരുമാനവും 2020−ഓടെ ആഗോള ടൂറിസത്തിന്റെ ഒരുശതമാനവും 2025−ഓടെ രണ്ടുശതമാനവുമാക്കാനുള്ള നടപടികൾ ഇന്ത്യൻ സർക്കാർ സ്വീകരിച്ചുവരുന്നുണ്ടെന്ന് സ്ഥാനപതി വ്യക്തമാക്കി.
എംബസി ഫസ്റ്റ് സെക്രട്ടറി സുരേന്ദർ ഭഗത്, ഐ.ബി.പി.സി ചെയർമാൻ കെ.എം വർഗീസ്, ജനറൽ സെക്രട്ടറി സുമീത് മൽഹോത്ര, ഉപദേശക കൗൺസിൽ അംഗം എം.എസ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു.