ചായ പൊടിക്ക് സെലൻസ്കിയുടെ പേര് നൽകി ഇന്ത്യൻ കമ്പനി
യുക്രെയ്ൻ പ്രധാനമന്ത്രി വൊളോഡിമിർ സെലൻസ്‌കിക്ക് ആദര സൂചകമായി ചായ പൊടിക്ക് ‘സെലൻസ്കി’ എന്ന് പേര് നൽകി ആരോമാറ്റിക് ടീ കന്പനി. അസം ആസ്ഥാനമായുളള സ്റ്റാർട്ടപ്പായ ആരോമാറ്റിക് ടീ കന്പനിയാണ് വ്യത്യസ്തമായ പിന്തുണയറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യുക്രയ്നെതിരെയുളള റഷ്യയുടെ അധിനിവേശത്തിൽ രാജ്യത്തെ ജനങ്ങൾക്കൊപ്പം നിന്ന് യുദ്ധ മുഖത്ത് പോരാടിയ സെലൻസ്കിയുടെ ധൈര്യത്തെ ആദരിച്ചുകൊണ്ടാണ് പുതിയ ഉൽപ്പന്നത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ടത്.
ചായപ്പൊടിക്ക് സെലൻസ്‌കിയെന്ന പേരിനൊപ്പം ‘റിയലി സ്‌ട്രോങ്’ എന്ന ടാഗ് ലൈനോടെയാണ് ബ്രാൻഡ് ചെയ്തിരിക്കുന്നത്. സ്‌ട്രോങ് അസം ടീയായ “സെലെൻസ്‌കി” എന്ന ബ്രാൻഡ് ബുധനാഴ്ച പുറത്തിറക്കിയതായി ആരോമാറ്റിക് ടീയുടെ ഡയറക്ടർ രഞ്ജിത് ബറുവ പറഞ്ഞു. അസം സിടിസി ടീയാണ് പാക്കറ്റിൽ നൽകുന്നത്. ബ്രൂ ഓൺലൈനിൽ ചായപ്പൊടി ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘യുക്രെയ്നിൽ നിന്ന് രക്ഷപ്പെടാനുളള യുഎസിന്റെ വാഗ്ദാനം നിരസിച്ച യുക്രെയ്നിയൻ പ്രസിഡന്റിന്റെ വീര്യത്തെയും ധൈര്യത്തെയും ബഹുമാനിക്കുക എന്നതാണ് ഞങ്ങളുടെ അടിസ്ഥാന ആശയം. വിജയം വിദൂരമാണെന്ന് അറിഞ്ഞിട്ടും തനിക്ക് സൗജന്യ യാത്രയല്ല, വെടിമരുന്നാണ് ആവശ്യമെന്ന് പറഞ്ഞ സെലൻസ്‌കിയുടെ വീര്യത്തെയാണ് ഞങ്ങൾ ആദരിക്കുന്നത്. സെലൻസ്‌കിയുടെ സ്വഭാവവും വീര്യവും ഞങ്ങളുടെ സിടിസി ചായയും തമ്മിൽ ഒരു സാമ്യം സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,’ ബറുവ പറഞ്ഞു.
ടീ ബോർഡ് ഡാറ്റ അനുസരിച്ച്, 2021 ൽ 34.09 ദശലക്ഷം കിലോഗ്രാം ബ്രൂ ആണ് റഷ്യ ഇറക്കുമതി ചെയ്തത്. യുക്രെയ്നാകട്ടെ, ഈ വർഷം ഇന്ത്യയിൽ നിന്ന് 1.73 ദശലക്ഷം കിലോ തേയിലയാണ് ഇറക്കുമതി ചെയ്തത്. തേയിലത്തോട്ടക്കാരും കയറ്റുമതിക്കാരും യുദ്ധത്തിനിടയിൽ റഷ്യയിലേക്കുള്ള കയറ്റുമതിയിൽ ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ച് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റഷ്യയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ സാധാരണയായി ഡോളറിലുള്ള പേയ്‌മെന്റുകളെ ബാധിക്കുമെന്ന് കയറ്റുമതിക്കാർ ഭയപ്പെടുന്നു.

