യുദ്ധക്കളമായി ഡൽഹി; പൊലീസും കർഷകരും നേർക്കുനേർ

ന്യൂഡൽഹി: കർഷക മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷനാണ് മരിച്ചതെന്നാണ് സൂചന. പൊലീസ് വെടിവച്ചതാണെന്ന് കർഷകർ ആരോപിച്ചു. എന്നാൽ ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പൊലീസിന്റെ വിശദീകരണം. മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുകയാണ്. സംഘർഷത്തിൽ പൊലീസിനും പരിക്കേറ്റിട്ടുണ്ട്. ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിലെത്തിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും പ്രതിഷേധക്കാരെത്തി.
അതേസമയം നഗരത്തിലേക്ക് പ്രവേശിച്ച പ്രതിഷേധക്കാരെ സംയുക്ത സമര സമിതി തള്ളി. വിലക്ക് ബി കെ യു, ഉഗ്രഹാൻ,കിസാൻ മസ്ദൂർ എന്നിവരാണ് ലംഘിച്ചതെന്നും, ഇവർക്ക് തങ്ങളുമായി ബന്ധമില്ലെന്നുമാണ് സംയുക്ത സമര സമിതി നൽകുന്ന വിശദീകരണം.