വിക്രം ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍, തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ


ബംഗളുരു: വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ. സോഫ്റ്റ് ലാന്‍ഡിംഗിനിടെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണ്. ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ വിലയിരുത്തിയാണ് ഐ.എസ്.ആര്‍.ഒ ഈ നിഗമനത്തിലെത്തിയത്.
സോഫ്റ്റ് ലാന്‍ഡിംഗ് ഉദ്ദേശിച്ചിരുന്നതിന് സമീപം തന്നെയാണ് ലാന്‍ഡര്‍ ഇറങ്ങിയിരിക്കുന്നതെന്ന് തെര്‍മല്‍ ഇമേജ് വ്യക്തമാക്കുന്നു. എന്നാല്‍ ചരിഞ്ഞ നിലയിലാണ് ലാന്‍ഡറുള്ളത്. ലാന്‍ഡര്‍ ഒറ്റ പീസായി തന്നെയാണുള്ളതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആശയവിനിമയം പുനഃസ്ഥാപിക്കാതെ ഇനി തുടര്‍ പഠനം സാധ്യമാകില്ല. വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഇന്ന് മുതല്‍ 14 ദിവസത്തേക്ക് ശ്രമം തുടരുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.
സോഫ്റ്റ് ലാന്‍ഡിംഗിന് തയ്യാറെടുത്തിരിക്കെ ചന്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ സമീപത്ത് വച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ വിലയിരുത്തിയാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാണെന്ന് വ്യക്തമായത്. വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിര്‍ണായകമാണെന്ന് ചന്ദ്രയാന്‍ 1 പ്രോജക്ട് ഡയറക്ടര്‍ ഡോ. മൈലസ്വാമി അണ്ണാദുരൈ അഭിപ്രായപ്പെട്ടിരുന്നു.
ലാന്‍ഡറിന് ഓര്‍ബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ചന്ദ്രോപരിതലത്തിലെ ഗര്‍ത്തത്തില്‍ വീണാല്‍ പോലും തിരിച്ച് സിഗ്നല്‍ ലഭിക്കുന്ന വിധമാണ് വിക്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇനിയുള്ള സമയം നിര്‍ണായകമാണെന്നും അണ്ണാദുരൈ പറഞ്ഞു.

You might also like

Most Viewed