സ്വവര്‍ഗാനുരാഗികളെ ഹോട്ടലില്‍ നിന്നും പുറത്താക്കിയതായി പരാതി
ചെന്നെ: സ്വവര്‍ഗാനുരാഗികളെന്നാരോപിച്ച് യുവതികളെ ഹോട്ടലില്‍ നിന്നും പുറത്താക്കിയതായി പരാതി. കഴിഞ്ഞ മാസം 28ാം തിയ്യതിയാണ് സംഭവം. രസിക ഗോപാലകൃഷ്ണന്‍ ശിവാങ്കി സിങ് എന്നിവരാണ് ചെന്നൈയിലെ സ്ലേറ്റ് ഹോട്ടലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് യുവതികൾ സ്ലോറ്റ് ഹോട്ടലിലെത്തുന്നത്. തങ്ങളെ മനപ്പൂർവം കാരണങ്ങളുണ്ടാക്കി പുറത്താക്കിയതാണെന്ന് രസികയും ശിവാങ്കിയും ആരോപിക്കുന്നു. 'ശനിയാഴ്ച രാത്രിയാണ് ഞാനും എന്റെ കൂട്ടുകാരിയും സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഡാൻസ് ചെയ്യുന്ന സമയത്ത് നാല്-അഞ്ച് പുരുഷന്മാർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയെന്ന് രസിക കുറിപ്പിൽ പറയുന്നു. ബാക്കി എല്ലാവരും ഡാൻസ് അസ്വദിക്കുമ്പോൾ അവർ മാത്രം എന്തിനാണ് ഞങ്ങളിൽ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ശേഷം വാഷ്‌റൂമിൽ പോയി.കുറച്ച് കഴിഞ്ഞപ്പോൾ വാതിലിൽ അരോ തട്ടുന്നത് കേട്ടു. തുറന്നപ്പോൾ ഹോട്ടൽ ജീവനക്കാരാണ്. ഞങ്ങൾ വാഷ്‌റൂമിൽ മറ്റെന്തോ ചെയ്യുകയാണെന്നും അതിഥികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചെന്നും പുറത്ത് പോകണമെന്നും അവർ പറഞ്ഞു. എന്നാൽ ഞങ്ങൾ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടില്ല. അതിഥികൾക്ക് അരോചകമാകുന്ന രീതിയിൽ സ്‌റ്റേജിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നും ഇതിന്റെ വീഡിയോ ഉണ്ടെന്നും മാനേജർ പറഞ്ഞു. എന്നാൽ വീഡിയോ കാണിക്കാൻ പറഞ്ഞപ്പോൾ അയാൾ ഒഴിഞ്ഞുമാറിയെന്നും രസികയും ശിവാങ്കിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

