ഇന്ധനം തീർന്നു;മുംബൈ– ഡൽഹി വിസ്താര വിമാനം അടിയന്തരമായി ലക്നൗവിലിറക്കി
ന്യൂഡൽഹി: പത്തു മിനിറ്റത്തേക്കുള്ള ഇന്ധനം മാത്രം ശേഷിക്കെ മുംബൈ– ഡൽഹി വിസ്താര വിമാനം അടിയന്തരമായി ലക്നൗവിലിറക്കി. 153 യാത്രക്കാരുമായി പോയ വിമാനമാണ് ഇന്ധനമില്ലാത്തതിനെ തുടർന്ന് ലക്നൗവിലേക്ക് തിരിച്ചുവിട്ടത്. തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തു. വിമാനത്തിൽ കരുതിയിരുന്ന ഇന്ധനം കുറഞ്ഞതിനെ തുടർന്ന് പൈലറ്റുമാർ വിമാനം വഴിതിരിച്ചുവിട്ട് ലക്നൗവിൽ ഇറങ്ങാൻ അനുമതി തേടുകയായിരുന്നുവെന്ന് വിസ്താര അധികൃതർ അറിയിച്ചു. നിലത്തിറക്കുമ്പോൾ വിമാനത്തിനുള്ളിൽ 300 കിലോഗ്രാം ഇന്ധനം മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി. സാധാരണ എയർബസ് എ–320 വിമാനങ്ങളിൽ 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം യാത്ര അവസാനിക്കുന്ന സമയത്ത് ഉണ്ടാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇതാണ് വിമാനങ്ങൾ ഉപയോഗിക്കാറുള്ളത്.
ആദ്യം ഡൽഹിയിലേക്ക് തിരിച്ചുപറക്കാനാണ് വിസ്താര വിമാനം കരുതിയിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ലക്നൗവിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ലക്നൗവിൽ എത്തുന്നതിന് മുൻപുതന്നെ അവിടെയും കാലാവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചു. തുടർന്ന് കാൺപൂരും അലഹബാദും പരിഗണിച്ചു. പ്രയാഗ്രാജിലേക്ക് തിരിച്ചുപറക്കാൻ തുടങ്ങുമ്പോഴേക്കും ലക്നൗവിൽ സ്ഥിതി മെച്ചപ്പെടുകയും അവിടെ ലാൻഡ് ചെയ്യുകയുമായിരുന്നു

