അഞ്ച് ദിവസത്തെ കഠിന പരിശ്രമം വെറുതെയായി: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല


സാംഗ്രൂർ: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ 109 മണിക്കൂർ നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു. 150 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചാബിലെ സാംഗ്രൂ‌രിലെ ഭഗ്വൻപൂർ ഗ്രാമത്തിലാണ് സംഭവം. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് രണ്ടു വയസുകാരനെ ഇന്ന് രാവിലെയോടെയാണ് പുറത്തെത്തിച്ചത്.
 
വീടിനടുത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഫത്തേവീർ സിംഗ് ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു കിണർ. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിണറിലകപ്പെട്ട കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ കഴിഞ്ഞിരുന്നില്ല, ഓക്സിജൻ നൽകിയിരുന്നു. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ 5.30ഓടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സർക്കാർ ഹെലികോപ്റ്റർ ഉണ്ടായിട്ടും 140 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ റോഡുമാർഗമാണ് കുട്ടിയെ കൊണ്ടുപോയത്. ഇത് പ്രതിഷേധത്തിന് കാരണമായി. 

 

article-image

ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ 115 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. സൈന്യത്തിലെയും ദേശീയദുരന്തനിവാരണസേനയിലെയും 26 അംഗ ദൗത്യസംഘം രാപകൽ ഭേദമന്യേ നടത്തിയ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

കുഞ്ഞുവീണയിടത്തിന് സമാന്തരമായെടുത്ത കുഴിയിൽനിന്ന് 36 ഇഞ്ച് വ്യാസത്തിൽ ഒരു കുഴൽ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുട്ടിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സിമന്റ് ചാക്കുകൊണ്ട് അടച്ചിരുന്ന കുഴൽക്കിണറിലേക്ക് ജൂൺ ആറിന് വൈകീട്ട് നാലോടെയാണ് ഫത്തേഹ്വീർ സിങ് വീണത്. ജൂൺ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ അനക്കം ഒടുവിൽ റിപ്പോർട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. 

നാലുദിവസം കഴിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ പ്രകോപിതരായ ജനനക്കൂട്ടം റോഡുപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ 24 മണിക്കൂറിനുള്ളിൽ തുറന്നുകിടക്കുന്ന മുഴുവൻ കുഴൽ കിണറുകളും അടയ്ക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീനന്ദർ സിങ് ഉത്തരവിട്ടിട്ടുണ്ട്.

You might also like

Most Viewed