റഫാൽ‍ യുദ്ധവിമാനങ്ങൾ‍ ലഭിക്കാൻ വൈകിയതിന്റെ കാരണക്കാരൻ‍ മോദിയെന്ന് രാഹുൽ‍


ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കാൻ വൈകിയതിന്റെ കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. റഫാലിനെച്ചൊല്ലി ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമർശത്തോടാണ് രാഹുൽ പ്രതികരിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾക്ക് ലജ്ജയില്ലേ, നിങ്ങൾ 30,000 കോടിരൂപ അപഹരിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന് നൽകി. നിങ്ങൾ മാത്രമാണ് റാഫേൽ ജെറ്റ് വിമാനങ്ങളുടെ വരവ് വൈകിയതിന്റെ യഥാർത്ഥ കാരണക്കാരൻ. − രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ വ്യോമസേനയുടെ ധീരനായ വിങ് കമാൻഡർ അഭിനന്ദനെ പോലെയുള്ളവർ ജീവൻപോലും അപകടത്തിലാക്കിയാണ് കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങൾ പറപ്പിക്കുന്നതെന്നും രാഹുൽ ട്വിറ്ററിൽ ആരോപിക്കുന്നു.

റഫാൽ യുദ്ധവിമാനങ്ങളുടെ അപര്യാപ്തത ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. റഫാൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കഥ ഇതാകുമായിരുന്നില്ല. സ്വാർഥ താത്പര്യത്തോടെ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് രാഹുൽ രംഗത്തെത്തിയത്. അതിനിടെ, പ്രധാനമന്ത്രിയുടെ നാടകത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവന്നതെന്ന വിമർശവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും രംഗത്തെത്തി.

അതേ സമയം അമേത്തിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആ‍യുധഫാക്ടറി ഉദ്ഘാടനം ചെയ്തതിനെയും രാഹുൽ ഗാന്ധി പരിഹസിച്ചു. 2010ൽ താൻ തറക്കല്ലിട്ട ആയുധഫാക്ടറിയാണിത്. ചില വർഷങ്ങളായി ചെറിയ തോതിൽ ആ‍യുധങ്ങളുടെ ഉത്പാദനവും അവിടെ നടക്കുന്നുണ്ട്. അത് മറച്ചുവച്ച് കള്ളം പറയാൻ നാണമില്ലേ എന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

You might also like

Most Viewed