എൻ.ഐ.എ കുറ്റപത്രം റദ്ദാക്കണം : സാക്കിർ നായിക്കിന്റെ ആവശ്യം കോടതി തള്ളി

മുംബൈ : എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ പ്രസിഡണ്ടും വിവാദ പ്രഭാഷകനുമായ സാക്കിർ നായിക്ക് സമർപ്പിച്ച അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. തന്റെ പാസ്പോർട്ട് റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തിൽ സാക്കിർ നായിക്ക് ഇതുവരെയും സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടന്ന ഭീകരാക്രമണത്തിനെത്തിയവർക്ക് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടർന്നാണ് സാക്കിറിന് കീഴിലുള്ള സംഘടനകളെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.
കേന്ദ്രസർക്കാർ നടത്തിയ അന്വേഷണത്തിൽ സാക്കിറിന്റെ കീഴിലുള്ള ചില സംഘടനകൾ വിദേശത്ത് നിന്നും ലഭിക്കുന്ന ധനസഹായം തീവ്രവാദ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തി. അടുത്തിടെ ഇന്ത്യയിൽ നിന്നും ഐ.എസിലെത്തിയ യുവാക്കൾക്കും സാക്കിറിന്റെ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തുടർന്നാണ് സാക്കിർ നായിക്ക് തന്റെ പ്രസംഗങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്ന് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്.