400 വർഷം ജീവിക്കാവുന്ന രീതിയിലാണ് മനുഷ്യശരീരം ക്രമപ്പെടുത്തിയിരിക്കുന്നത് : രാംദേവ്

ന്യൂഡൽഹി : മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് 400 വർഷം ആയുസ് ലഭിക്കുന്ന രീതിയിലാണന്ന് യോഗാചാര്യൻ ബാബാ രാംദേവ്. എന്നാൽ, തെറ്റായ ജീവിതശൈലിയാണ് ആയുർദൈർഘ്യം കുറയാൻ കാരണെമെന്നും അദ്ദേഹം പറഞ്ഞു. വ്യായാമത്തിലൂടെയും വിഷരഹിതമായ ഭക്ഷണവും കഴിച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കുമെന്നും രംദേവ് പറയുന്നു. ഇങ്ങനെ ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ നാനൂറ് വർഷം വേണമെങ്കിലും മനുഷ്യന് ജീവിക്കാം എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.
ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മൾ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത സമ്മർദ്ദം പോലുള്ള രോഗങ്ങൾ നാം ക്ഷണിച്ചു വരുത്തുന്നവയാണ്. എന്നാൽ, ഇത് നമ്മുടെ ആയുസ്സ് കുറയ്ക്കുകയും ജീവിതം മരുന്നിനും ഡോക്ടർമാർക്കും അടിമപ്പെടുകയുമാണ്. അനാവശ്യമായി രോഗങ്ങൾ ഉണ്ടാക്കിവെയ്ക്കുകയും ശിഷ്ടകാലം ആശുപത്രിയും, ഡോക്ടർമാരുമൊക്കെയായി ജീവിതം ചിലവഴിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. യോഗയിലൂടെ എങ്ങനെ ജീവിതം തിരിച്ചു പിടിക്കാം എന്നുള്ള കാര്യങ്ങളും 12−ാമത് നാഷണൽ ക്വാളിറ്റി കോൺക്ലേവിൽ ബാബ രാംദേവ് പറഞ്ഞു.
യോഗയിലൂടെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് 38 കിലോ ഭാരം കുറക്കാൻ സാധിച്ചു. യോഗയ്‌ക്കൊപ്പം വേവിച്ച ശുദ്ധമായ പച്ചക്കറികളും സൂപ്പുമൊക്കെയാണ് കഴിച്ചത്. ഭക്ഷണത്തിലും ക്രമീകരണങ്ങൾ വരുത്തിയതായി രാംദേവ് പറഞ്ഞു. മൂന്ന് കാര്യങ്ങളിലൂടെ മാത്രമാണ് ഇതൊക്കെ സാധിക്കുന്നത്. ആറു മണിക്കൂർ ഉറക്കം, ഒരു മണിക്കൂർ വ്യായാമം, പിന്നെ നല്ല ഭക്ഷണം. ഇത് എല്ലാവരും പിന്തുടരണമെന്നും യോഗാ രാംദേവ് പറയുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണം. യോഗ പോലുള്ളവ ശീലമാക്കിയാൽ രോഗത്തെ അകറ്റി നിർത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാംദേവിന്റെ കന്പനിയായ പതഞ്ജലിക്ക് നേരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. താൻ ജനങ്ങൾക്കായി ആരോഗ്യകരമായ ഉൽപന്നങ്ങളാണ് പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ വാദം.