ലഹരിമരുന്നു വേട്ട: വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ഹൈദരാബാദ്∙ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണികളായ വ്യോമസേന ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനും അറസ്റ്റിൽ. എയർഫോഴ്സ് വിങ് കമാൻഡർ രാജശേഖർ റെഡ്ഡി, ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്‍ വെങ്കിട് രാമ റാവു എന്നിവരാണ് അറസ്റ്റിലായത്. 230 കോടി രൂപയുടെ 221 കിലോ അംഫെറ്റാമിൻ എന്ന ലഹരിമരുന്ന് ഇവരുടെ കൈയിൽനിന്നു പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ നാന്ദെഡിൽനിന്നാണ് രാജശേഖർ റെഡ്ഡിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽനിന്ന് ഗോവയിലേക്കു പോകുകയായിരുന്നു ഇയാൾ. ഏഴു ലക്ഷം രൂപയും അഞ്ച് മൊബൈൽ ഫോണും മറ്റു രേഖകളും ഇയാളിൽനിന്നു പിടിച്ചെടുത്തു. ആഴ്ചകളായി ഇയാൾ നർക്കോട്ടിക്സ് ബ്യൂറോയുടെയും വ്യോമസേന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കട് രാമ റാവു ഈ മാഫിയയിലെ പ്രധാനിയാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളും റെഡ്ഡിയും സഹപാഠികളായിരുന്നു.
ഹൈദരാബാദ് ആണ് ലഹരിമരുന്നു ശൃംഖലയുടെ കേന്ദ്രം.