അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള  അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണം. അനധികൃതമായി നിര്‍മിച്ച എത്ര അമ്പലങ്ങളും ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുമുണ്ടെന്നതിന്റെ കണക്കെവിടെയെന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനവും നല്‍കി. ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. അനധികൃതനിര്‍മാണം അനുവദിക്കാന്‍ അധികൃതര്‍ക്ക് യാതൊരു അവകാശവുമില്ല. വഴിയില്‍ തടസ്സമുണ്ടാക്കാന്‍ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല.

എന്നാല്‍  വഴിയില്‍ തടസ്സം സൃഷ്ടിച്ച് ദൈവത്തെ അവഹേളിക്കലാണ് നടത്തുന്നത്.  ബെഞ്ച് നിരീക്ഷിച്ചു. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനുള്ള ഉത്തരവ് പാലിക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും വിമര്‍ശിക്കുകയായിരുന്നു കോടതി.

റോഡിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് 2006ല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇത്തരം ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് അന്നുമുതല്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കപ്പെടാത്തതിലാണ് കോടതി അമര്‍ഷം പ്രകടിപ്പിച്ചത്. തുടര്‍ന്ന് കേസ് മെയ് രണ്ടാം വാരത്തിലേക്ക് മാറ്റി.

You might also like

Most Viewed