വിജയ് മല്യയെ തിരികെയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: ബാങ്കുകളില്‍ 9,000 കോടി രുപയോളം കുടിശിക വരുത്തി രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. മല്യ രാജ്യം വിട്ടുവെന്ന അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി ഇന്ന് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ആയുധമായാണ് പ്രതിപക്ഷം ഉപയോഗിച്ചത്. സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നിട്ടും മല്യ എങ്ങനെ രാജ്യം വിട്ടുവെന്ന് കോണ്‍ഗ്രസ് അംഗം ഗുലാം നബി ആസാദ് രാജ്യസഭയില്‍ ഉന്നയിച്ചു. എന്തുകൊണ്ട് മല്യയെ അറസ്റ്റു ചെയ്തില്ല, എന്തുകൊണ്ട് മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയില്ലെന്നും ആസാദ് ഉന്നയിച്ചു. എന്നാല്‍ രാജ്യത്തിന്റെ പണവുമായി കടന്നുകളയാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി മുക്താവ് അബ്ബാസ് നഖ്‌വി അറിയിച്ചു. മല്യയെ തിരികെ നാട്ടിലെത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്കുകള്‍ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. മല്യയ്ക്ക് ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്ന് മറക്കരുതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. എന്നാല്‍ ധനമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രതിപക്ഷം പിന്നീട് സഭ വിട്ടിറങ്ങി. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്ന നരേന്ദ്ര മോഡി വിജയ് മല്യ എങ്ങനെ രാജ്യം വിട്ടുവെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. മല്യ നാടുവിട്ട വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സി.പി.എമ്മിലെ എം.ബി രാജേഷ്, ആര്‍.ജെ.ഡി എം.പി പപ്പു യാദവ് എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി എം.പി കീര്‍ത്തി സോമയ്യയും ആവശ്യപ്പെട്ടു.

You might also like

Most Viewed