ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി രാജീവരും പി.എസ്.പ്രശാന്തും അടക്കം ഒൻപത് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും
ശാരിക l കേരളം
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചു. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
2025-ലെ ദ്വാരപാലക പാളിമാറ്റത്തിൽ കേസെടുക്കാനാണ് നീക്കം. തന്ത്രി രാജീവരും പി.എസ്.പ്രശാന്തും അടക്കം ഒൻപത് പേർക്ക് സ്വർണ്ണപാളി കൈമാറ്റത്തിൽ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഹൈക്കോടതിയുടെ യാതൊരു അനുമതിയും വാങ്ങാതെയാണ് 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണ്ണം പൂശാനായി നൽകിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കൂടാതെ, 2019ൽ നടന്ന സമാനമായ ഇടപാട് മറച്ചുവെക്കാനും മുൻ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൂർണ്ണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ഭരണസമിതി അംഗങ്ങൾ പാളികൾ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുന്നത്.
പി.എസ് പ്രശാന്തിന്റെ കാലത്തെ ഇടപാടുകളിലെ ഭരണപരമായ വീഴ്ചകൾക്കും ഗൂഢാലോചനകൾക്കും എതിരെ പുതിയ കേസെടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. പാളികളിലെ സ്വർണ്ണം അനധികൃതമായി വേർതിരിച്ചെടുക്കാൻ നേതൃത്വം നൽകിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും ഈ ഗൂഢാലോചനയിൽ കൃത്യമായ പങ്കുള്ളതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
sdfsdf

