ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് നിലവിലുള്ളത്; ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്ന് മന്ത്രി പ്രതികരിച്ചു. ഈ മാസം കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട 13000 കോടി രൂപ ലഭിച്ചിട്ടില്ല. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തികരംഗത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരേ കേസിന് പോയി എന്ന കാരണം പറഞ്ഞ് പണം നല്‍കാതിരിക്കുകയാണ്. കോടതിയില്‍ പോയില്ലെങ്കിലും കേരളത്തിന് കിട്ടേണ്ട പണമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശമ്പളം ലഭിക്കാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നാണ് വിവരം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി.
ഇത് സാങ്കേതികമായ കാരണം മാത്രമാണെന്നാണ് പറയുന്ന ട്രഷറിക്കും ധനവകുപ്പിനും എന്താണ് പ്രശ്‌നമെന്ന് വിശദീകരിക്കാനാവുന്നില്ല. എന്നാല്‍ ധനപ്രതിസന്ധിയെതുടര്‍ന്നുള്ള പ്രശ്‌നമാണിതെന്നാണ് സൂചന. ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറി കഴിഞ്ഞ ദിവസം കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടന്നത്. ഈ പണം എടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കിയാല്‍ ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ഇതുകൊണ്ടാണ് ജീവനക്കാരുടെ ട്രഷറി ശന്പള അക്കൗണ്ടുകൾ മരവിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. ശമ്പളം കൊടുത്തു എന്ന് വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോപണം.
cscs