നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്‌കുമാർ കൊല്ലപ്പെട്ടത് ക്രൂര മർദ്ദനമേറ്റെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്


ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട്. രാജ് കുമാർ കൊല്ലപ്പെട്ടത് ക്രൂര മർദ്ദനമേറ്റെന്നാണ് ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തൽ. പൊലീസുകാർക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാർശ ചെയ്‌തിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിനിടെ രാജ്കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വച്ചും മർദ്ദിച്ചതായുളള സാക്ഷി മൊഴികൾ വസ്‌തുതാപരമാണെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളിൽ നിന്ന് തെളിവെടുത്തു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്‌തുതകളും കഴിഞ്ഞ ഒന്നര വർഷത്തിനുളളിൽ പൂർണമായി പരിശോധിച്ചു.

You might also like

Most Viewed